ഇറാൻ- 2
വേയ്ൽസ് - 0
ആദ്യ ചുവപ്പ് കാർഡ് വാങ്ങി ഗോളി
ദോഹ : ഖത്തർ ലോകകപ്പിലെ ഏഷ്യൻ അട്ടിമറിക്കാരുടെ പട്ടികയിലേക്ക് ഇറാനും. ഇന്നലെ യൂറോപ്യൻ രാജ്യമായ വേയ്ൽസിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഇറാൻ കീഴടക്കിയത്. ആദ്യ മത്സരത്തിൽ ഇംഗ്ളണ്ടിനോട് 2-6ന് തോറ്റിരുന്ന ഇറാന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷകൾ ഇതോടെ വീണ്ടും തളിരണിഞ്ഞു. ഈ ലോകകപ്പിൽ വിജയം നേടുന്ന മൂന്നാമത്തെ ഏഷ്യൻ രാജ്യമാണ് ഇറാൻ. സൗദിയും ജപ്പാനുമാണ് മറ്റുരണ്ടുപേർ. ആറ് ലോകകപ്പുകൾ കളിച്ച ഇറാന്റെ മൂന്നാം വിജയവുമാണിത്. അതേസമയം ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെനഗലിനോട് ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് തോറ്റ ആതിഥേയരായ ഖത്തർ പുറത്താകലിന്റെ വക്കിലെത്തി.
ഈ ലോകകപ്പിലെ ആദ്യ ചുവപ്പുകാർഡ് വാങ്ങി ഗോളി വെയ്ൻ ഹെന്നെസി 86-ാം മിനിട്ടിൽ പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ വേയ്ൽസിനെ ഇൻജുറി ടൈമിന്റെ അവസാന മിനിട്ടുകളിൽ നേടിയ ഗോളുകൾക്കാണ് ഇറാൻ തോൽപ്പിച്ചത്. 13 മിനിട്ടോളം നീണ്ട ഇൻജുറി ടൈമിന്റെ എട്ടാം മിനിട്ടിൽ റൗസ്ബേ ചെഷ്മിയും 11-ാം മിനിട്ടിൽ റാസിൻ റേസായിയനുമാണ് വേയ്ൽസിന്റെ വലകുലുക്കിയത്. ആദ്യ കളിയിൽ യു.എസ്.എയുമായി സമനിലയിൽ കുരുങ്ങിയിരുന്ന വേയ്ൽസിന്റെ പ്രീ ക്വാർട്ടർ പ്രതീക്ഷ മങ്ങി.
മെസിക്ക് ഇന്ന് ജയിച്ചേ തീരൂ
സൗദിയോട് അപ്രതീക്ഷിതമായി തോറ്റ അർജന്റീനയക്ക് പ്രീ ക്വർട്ടറിലെത്താൻ ഇന്ന് മെക്സിക്കോയ്ക്ക് എതിരെ ജയിച്ചേ തീരൂ. ലോകത്തെ ഏറ്റവും മിടുക്കൻ ഗോളി ഗ്വില്ലർമോ ഒച്ചോവയുടെ മാജിക് കൈകളിൽ മെസിയും ഏഞ്ചൽ ഡി മരിയയും കുരുങ്ങുമോ എന്നാണ് കണ്ടറിയേണ്ടത്. ഇന്ത്യൻ സമയം രാത്രി 12.30 മുതലാണ് മത്സരം.
നെയ്മറെ പരിക്ക് തടുക്കുമോ ?
സെർബിയയ്ക്ക് എതിരായ ആദ്യ മത്സരത്തിൽ 2-0ത്തിന് ജയിച്ചെങ്കിലും സൂപ്പർ താരം നെയ്മർക്ക് പരിക്കേറ്റത് ബ്രസീലിനെ ആശങ്കയിലാക്കുന്നു. കാൽക്കുഴയ്ക്ക് പരിക്കേറ്റ നെയ്മർ തിങ്കളാഴ്ച സ്വിറ്റ്സർലാൻഡിനെതിരെ കളിക്കുന്ന കാര്യം സംശയത്തിലാണ്. സെർബിയൻ പ്രതിരോധം നെയ്മറെ അനങ്ങാനാവാത്ത വിധം പൂട്ടിയരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |