തിരുവനന്തപുരം:വിഴിഞ്ഞം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്റ്റേഷന്റെ സുരക്ഷ വർദ്ധിപ്പിച്ചതിനൊപ്പം സമരക്കാർക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുത്ത് പൊലീസ്. സംഘർഷത്തിൽ ഇന്നും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യും.സ്റ്റേഷനിൽ പുതിയ കാമറകൾ സ്ഥാപിക്കുന്നതിനുള്ള നടപടി ആരംഭിച്ചു. പുതിയ ജീപ്പുകൾ സജ്ജമാക്കുന്നതിനുള്ള ക്രമീകരണങ്ങളും തുടങ്ങി. തുറമുഖ കവാടമായ മുല്ലൂരിൽ ശനിയാഴ്‌ച നടന്ന സംഘർഷത്തിനിടെ പ്രദേശവാസിയും ഗർഭിണിയുമായ യുവതിയെ അസഭ്യം വിളിച്ച്,കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ,കല്ലെറിയുകയും ചെയ്‌ത സംഭവത്തിലാണ് സമരക്കാർക്കെതിരെ പൊലീസ് ഇന്നലെ ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. മുല്ലൂർ സ്വദേശിനി ഗോപികയുടെ പരാതിയിലാണ് കണ്ടാൽ അറിയാവുന്ന 50 പേർക്കെതിരെ കേസ്.ജനകീയ കൂട്ടായ്‌മ പ്രവർത്തകരെ സമരക്കാർ ഓടിക്കുകയും കല്ലെറിയുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീട്ടിൽ നിന്ന് ഗോപിക മോബൈലിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സമരം ചെയ്യുന്നവരിൽ ചിലർ,ഗോപികയുടെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കയറി ജനൽ ചില്ലുകൾ തകർക്കുകയും അക്രമം ചിത്രീകരിക്കാൻ ശ്രമിച്ച ഗോപികയെ മർദ്ദിക്കാനും ശ്രമിച്ചു.താൻ ഗർഭിണിയാണെന്നും ഉപദ്രവിക്കരുതെന്നും ഗോപിക നിലവിളിച്ചു. ഇതുകേട്ട സമരക്കാർ തന്നെയും ഗർഭസ്ഥ ശിശുവിനെയും അസഭ്യം വിളിക്കുകയും കല്ലെറിയും ചെയ്തെന്നും ഒഴിഞ്ഞുമാറിയതുകൊണ്ടു മാത്രമാണ് തനിക്ക് കല്ലേറിൽ പരിക്കേൽക്കാത്തതെന്നും ഗോപിക പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഗോപികയുടെ പരാതിയെ തുടർന്ന് സംഭവത്തിൽ വധശ്രമം,കലാപം ഉണ്ടാക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ,അസഭ്യം വിളിക്കൽ,വീട്ടിൽ അതിക്രമിച്ചു കടക്കൽ, മുതലുകൾ നശിപ്പിക്കൽ ഉൾപ്പെടെ നിരവധി വകുപ്പുകൾ ചുമത്തിയാണ് വിഴിഞ്ഞം പൊലീസ് സമരക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. ഗോപിക പകർത്തിയ ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുമുണ്ട്.
ആസൂത്രിത ആക്രമണമെന്ന് പരിക്കേറ്റ എസ്.ഐ
വിഴിഞ്ഞത്ത് പൊലീസ് സ്റ്റേഷനു നേരെയുണ്ടായത് ആസൂത്രിത ആക്രമണമെന്ന് പരിക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിഴിഞ്ഞത്തെ പ്രൊബേഷൻ എസ്.ഐ ലിജോ പി.മണി പറഞ്ഞു. രണ്ട് മണിക്കൂറോളം സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. യാതൊരു പ്രകോപനവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സ്റ്റേഷന് പുറത്തിറങ്ങിയപ്പോൾ ഒളിച്ചുനിന്ന ഒരാൾ ഓടിവന്ന് സിമന്റ് കട്ട കൊണ്ട് കാലിലിടുകയായിരുന്നു.ആ നിമിഷം കാൽ നിലത്തുകുത്താൻ സാധിച്ചില്ല.പിന്നെ രണ്ടു പൊലീസുകാരുടെ സഹായത്തോടെയാണ് സ്‌റ്റേഷനകത്തേക്കെത്തിയത്. ആംബുലൻസ് പോലും പ്രദേശത്തേക്ക് കയറ്റിവിട്ടില്ല. ഇങ്ങനയൊരു സമരം ഒരിക്കലും പ്രതീക്ഷിച്ചില്ല.സമാധാനപരമായിരിക്കുമെന്നാണ് കരുതിയത്.കാലിന്റെ ശസ്ത്രക്രിയ കഴിഞ്ഞു.മൂന്നുമാസം വിശ്രമമാണ് ഡോക്‌ടർമാർ പറഞ്ഞിരിക്കുന്നത്.കാലിലെ മറ്റൊരു മുറിവ് തുന്നിച്ചേർക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ലിജോ പി.മണി പറഞ്ഞു.
സ്ഥിതി വഷളാക്കിയത് സംസ്ഥാന സർക്കാർ: കെ.പി.ശശികല
വിഴിഞ്ഞം: വിദേശപണം പറ്റുന്ന വിദേശ ചാരന്മാരായ ഒരുപിടി ആൾക്കാരെ കൊണ്ട് സംസ്ഥാന സർക്കാരാണ് വിഴിഞ്ഞത്തെ സ്ഥിതി വഷളാക്കിയതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ആരോപിച്ചു. പദ്ധതി പ്രദേശത്തേക്ക് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഒരു ഭാഗത്ത് തുറമുഖത്തെ അനുകൂലിക്കുകയും രഹസ്യമായി എതിർക്കുന്നവർക്ക് ഒത്താശയും ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഗതികെട്ട അവസ്ഥ തുടരാൻ പാടില്ല.ശബരിമല വിഷയത്തിലുണ്ടായ നാവ് വിഴിഞ്ഞം സംഭവത്തിൽ മുഖ്യമന്ത്രിക്കില്ല.കളക്‌ടറെ മാറ്റി ഈ വിഷയം കൈകാര്യം ചെയ്യാൻ പ്രാപ്തരായ ഭരണാധികാരികളെ കൊണ്ടുവരണമെന്നും ശശികല ആവശ്യപ്പെട്ടു.ഹിന്ദു ഐക്യവേദി സംഘടനാ സെക്രട്ടറിമാരായ ബാബു, പ്രഭാകരൻ, ജില്ലാ സംഘടനാ ട്രഷറർ രവീന്ദ്ര കുമാർ, സംസ്ഥാന സമിതി അംഗം സന്ദീപ് തമ്പാനൂർ, സംസ്ഥാന ട്രഷറർ ശ്രീകുമാർ, കിളിമാനൂർ സുരേഷ് തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |