കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് കാണാതായ കോഴിക്കോട് കോർപ്പറേഷന്റെ രണ്ടരക്കോടി രൂപ ബാങ്ക് തിരിച്ചു കൊടുത്തു. ബാങ്കിന്റെ ലിങ്ക് റോഡ് ശാഖാ മുൻ മാനേജർ എം പി റിജിൽ തട്ടിയെടുത്ത 2.53 കോടി രൂപയാണ് തിരിച്ച് നൽകിയത്. ഈ തുക കോർപ്പറേഷന്റെ പണം നഷ്ടപ്പെട്ട അതേ അക്കൗണ്ടിലേക്ക് തന്നെ മാറ്റി നൽകുകയായിരുന്നു. ഈ തുക ബാങ്കിന്റെ മുൻ ശാഖാ മാനേജർ റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. കോർപ്പറേഷൻ ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. തുടർന്ന് പൊലീസിലും ബാങ്കിലും പരാതി നൽകി.
98 ലക്ഷം രൂപയേ കവർന്നിട്ടുള്ളുവെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ രണ്ട് കോടി 35 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോർപറേഷൻ പറഞ്ഞു. തുടർന്ന് ബാങ്ക് നടത്തിയ അഭ്യന്തര ഓഡിറ്റിലാണ് രണ്ടരക്കോടി രൂപ മുൻ മാനേജർ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്.ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവൻ തുകയും തിരിച്ചുനൽകിയത്. പണം തട്ടിയെടുത്ത റിജിലിനെതിരെ നിലവിലെ ബാങ്ക് മാനേജർ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബർ നവംബർ മാസത്തിലാണ് റിജിൽ ആദ്യം അച്ഛന്റെ പി എൻ ബി അക്കൗണ്ടിലേക്കും പിന്നീട് ആക്‌സിസ് ബാങ്ക് അക്കൗണ്ടിലേക്കും പണം മാറ്റിയത്. ഇയാൾക്കെതിരെ വിശ്വാസ വഞ്ചനയ്ക്കും തട്ടിപ്പിനും പൊലീസ് കേസ് എടുത്തിട്ടുണ്ട്. പണം തിരിച്ച് കിട്ടിയെങ്കിലും ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാനാണ് പ്രതിപക്ഷ കൗൺസിലർമാരുടെ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |