മാഡ്രിഡ് : സ്പെയിനിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടക്കമുള്ള ഉന്നത കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അയച്ച ലെറ്റർ ബോംബുകൾ വടക്കൻ നഗരമായ വയാഡൊലീഡിൽ നിന്ന് പോസ്റ്റ് ചെയ്തതാണെന്ന് റിപ്പോർട്ട്. നവംബർ 24 മുതൽ ഡിസംബർ 2 വരെയുള്ള കാലയളവിനിടെ പെഡ്രോ സാഞ്ചസിന്റെ വിലാസം കൂടാതെ മാഡ്രിഡിലെ യുക്രെയിൻ എംബസി, യു.എസ് എംബസി, വടക്കൻ സ്പെയിനിലെ ഒരു ആയുധ നിർമ്മാണ സ്ഥാപനം, ടൊറെജോൺ ഡി അർഡോസ് എയർ ഫോഴ്സ് ബേസിലെ യൂറോപ്യൻ യൂണിയൻ സാറ്റലൈറ്റ് സെന്റർ, സ്പാനിഷ് പ്രതിരോധ മന്ത്രാലയം എന്നിവിടങ്ങളിലേക്കാണ് സ്ഫോടക വസ്തുക്കളടങ്ങിയ ലെറ്റർ ബോംബുകൾ ലഭിച്ചത്. അതേ സമയം, ലെറ്റർ ബോംബിലെ സ്ഫോടക വസ്തുക്കൾ തദ്ദേശീയമായി നിർമ്മിതാണെന്നും വളരെ കുറഞ്ഞ തോതിലെ സ്ഫോടക ശേഷിയേ ഉണ്ടായിരുന്നുള്ളൂ എന്നും സ്പാനിഷ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലെറ്റർ ബോംബുകൾക്ക് പിന്നിലാരാണെന്ന് വ്യക്തമല്ല. സ്പെയിൻ യുക്രെയിന് പിന്തുണ നൽകുന്ന പശ്ചാത്തലത്തിൽ റഷ്യയുടെ ഭാഗത്ത് നിന്നാണോ നീക്കമെന്ന് സംശയിച്ചിരുന്നു. യുക്രെയിൻ എംബസി ഒഴികെ മറ്റെല്ലായിടത്തും ലെറ്റർ ബോംബ് സുരക്ഷാ ടീം നിർവീര്യമാക്കിയിരുന്നു. ലെറ്റർ ബോംബ് തുറന്ന യുക്രെയിൻ എംബസിയിലെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |