തിരുവനന്തപുരം: പിൻവാതിൽ നിയമനവുമായി ബന്ധപ്പെട്ടുള്ള അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി പ്രതിപക്ഷം. പി സി വിഷ്ണുനാഥാണ് നോട്ടീസ് നൽകിയത്. എംപ്ലോയിമെന്റ് എക്സ്‌ചേഞ്ചിനെയും പി എസ് സിയേയും നോക്കുകുത്തിയാക്കി ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അനധികൃത നിയമനം സംഘടിതമായ വ്യാജ പ്രചാരണമാണെന്ന് മന്ത്രി എം ബി രാജേഷ് മറുപടി നൽകി.
ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളുണ്ടായെന്നും ഇത്തരം ആരോപണങ്ങളെല്ലാം തെറ്റാണെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മേയർ ആര്യാ രാജേന്ദ്രന്റേതെന്ന പേരിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്നും ഇതുസംബന്ധിച്ച് മേയർ പരാതി നൽകിയിട്ടുണ്ടെന്നും, അനധികൃതമായ നിയമനങ്ങളുണ്ടെങ്കിൽ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ആറര വർഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങൾ നടത്തി. യു ഡി എഫിനേക്കാൾ 18,000 കൂടുതലാണിത്. മാനദണ്ഡങ്ങളനുസരിച്ചാണ് താത്ക്കാലിക നിയമനങ്ങൾ നടക്കുന്നത്, അതിൽ സർക്കാർ ഇടപെടാറില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു ഡി എഫ് ഭരണകാലത്ത് എം എൽ എമാരയച്ച കത്തും എം ബി രാജേഷ് സഭയിൽ വായിച്ചു. അച്ഛൻ മകൾക്കയച്ച കത്തുകളേക്കാൾ വലിയ പുസ്തകത്തിനുള്ള കത്തുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, ഒഴിവുകൾ പി എസ് സിയ്ക്ക് റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സംസ്ഥാനത്ത് മൂന്ന് ലക്ഷത്തോളം പിൻവാതിൽ നിയമനം നടന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |