പത്തനംതിട്ട: സന്നിധാനത്ത് അയ്യപ്പഭക്തൻ ആഴിയിലേയ്ക്ക് വലിച്ചെറിഞ്ഞ മൊബൈൽ ഫോൺ അഗ്നിശമന സേന ഉദ്യോഗസ്ഥർ വീണ്ടെടുത്തു. ആഴിയിൽ നിന്നും ഫോൺ തിരികെയെടുക്കുന്നതിനിടയിൽ അഗ്നിശമന ഉദ്യോഗസ്ഥന് പരിക്കേറ്റു. ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവത്തിൽ അഭിഷേകത്തിനായി ഭക്തൻ തേങ്ങയിൽ നിന്നും നെയ്യ് മാറ്റിയ ശേഷം ആഴിയിലേയ്ക്ക് എറിയുന്നതിനൊപ്പം അബദ്ധത്തിൽ മൊബൈൽ ഫോൺ കൂടെ വലിച്ചെറിയുകയായിരുന്നു.
കിളിമാനൂര്‍ പള്ളിക്കല്‍ ആനകുന്നം ചന്ദന ഹൗസില്‍ അഖില്‍ രാജിന്റെ മുപ്പതിനായിരം രൂപയോളം വില വരുന്ന മൊബൈല്‍ ഫോണാണ് ആഴിയിലേയ്ക്ക് വലിച്ചെറിഞ്ഞത്. സംഭവവിവരം അഗ്നിരക്ഷാ സേനയുടെ കൺട്രോൾ റൂമിൽ അറിയിച്ചതിനെ തുടർന്ന് അസിസ്ററന്റ് സ്റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. ഇതിനിടയിൽ നേരിയ പൊള്ളലേറ്റ സുരേഷ് കുമാർ എന്ന ഉദ്യോഗസ്ഥനെ സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |