നടപ്പുവർഷത്തെ പ്രതീക്ഷ 6.8 ശതമാനമാക്കി കുറച്ചു
കൊച്ചി: നടപ്പുവർഷത്തെ (2022-23) ഇന്ത്യയുടെ ജി.ഡി.പി വളർച്ചാപ്രതീക്ഷ റിസർവ് ബാങ്ക് 6.8 ശതമാനമാക്കി കുറച്ചു. നേരത്തേ 7.8 ശതമാനം വളരുമെന്നായിരുന്നു റിസർവ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ യോഗങ്ങളിൽ ഇത് ഏഴ് ശതമാനമായും കുറച്ചിരുന്നു. തുടർന്നാണ്, നാണയപ്പെരുപ്പവും ആഗോള സമ്പദ്‌പ്രതിസന്ധിയും വെല്ലുവിളിയാണെന്ന് വ്യക്തമാക്കി ഇന്നലെ വീണ്ടും വളർച്ചാഅനുമാനം വെട്ടിത്താഴ്‌ത്തിയത്.
കുറയുന്ന വേഗം
(വളർച്ചാപ്രതീക്ഷ, ബ്രായ്ക്കറ്റിൽ മുൻവിലയിരുത്തൽ)
2022-23 : 6.8% (7.2%)
ഏപ്രിൽ-ജൂൺ : 13.5%
ജൂലായ്-സെപ്തംബർ : 6.3%
ഒക്‌ടോബർ-ഡിസംബർ : 4.4% (4.6%)
ജനുവരി-മാർച്ച് : 4.2% (4.6%)
2023 ഏപ്രിൽ-ജൂൺ : 7.1% (7.2%)
ഇനിയും വേണം സമയം
ഉത്‌പാദന, വിതരണശൃംഖലകളിലെ പ്രതിസന്ധികൾ അയയുകയാണെങ്കിലും മുൻബാദ്ധ്യതകൾ കമ്പനികൾ ഉപഭോക്താക്കളിലേക്ക് പകരുമെന്നതിനാൽ നാണയപ്പെരുപ്പം കുറയാൻ സമയമെടുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ക്രൂഡോയിൽ വില ബാരലിന് ശരാശരി 100 ഡോളർ കണക്കാക്കി, നടപ്പുവർഷം പ്രതീക്ഷിക്കുന്ന നാണയപ്പെരുപ്പം 6.7 ശതമാനമാണ്. ഒക്‌ടോബർ ഡിസംബറിൽ 5.9 ശതമാനം, ജനുവരി-മാർച്ചിൽ 5.4 ശതമാനം.
എതിർത്ത് ജയന്ത് വർമ്മ
റിപ്പോനിരക്ക് 0.35 ശതമാനം കൂട്ടാനുള്ള നീക്കത്തെ ആറംഗ എം.പി.സിയിൽ സ്വതന്ത്ര അംഗവും മലയാളിയുമായ ജയന്ത് വർമ്മ മാത്രം എതിർത്തു. 'അക്കോമഡേറ്റീവ്" നിലപാട് തുടരാനുള്ള തീരുമാനത്തെ അദ്ദേഹവും മറ്റൊരു സ്വതന്ത്ര അംഗവമായ ഡോ.അഷിമ ഗോയലും എതിർത്തു.
ഭാരത് ബില്ലിൽ ഇനി
കൂടുതൽ സൗകര്യങ്ങൾ
നിലവിൽ വിവിധ യൂട്ടിലിറ്റി ബിൽ പേമെന്റുകൾക്ക് ഉപയോഗിക്കുന്ന ഭാരത് ബിൽ പേമെന്റ് സിസ്‌റ്റം (ബി.ബി.പി.എസ്) വഴി ഇനിമുതൽ സ്കൂൾ ഫീസ്, നികുതി അടവ്, വാടക, ഡോക്‌ടർ ഫീസ്, ചാർട്ടേഡ് അക്കൗണ്ടന്റ് ഫീസ് തുടങ്ങിയവ അടയ്ക്കാം, സ്വീകരിക്കാം. ഇതുസംബന്ധിച്ച വിശദാംശങ്ങൾ എൻ.പി.സി.ഐ പുറത്തിറക്കും.
യു.പി.ഐയിലും അധിക ഫീച്ചറുകൾ
യു.പി.ഐ സൗകര്യമുപയോഗിച്ച് ഉപഭോക്താക്കൾ നിലവിൽ വിവിധ പേമെന്റുകൾ നടത്തുന്നുണ്ട്. ഇത് സിംഗിൾ-ബ്ളോക്ക്-സിംഗിൾ-ഡെബിറ്റ് അടിസ്ഥാനത്തിലാണ്.
ഇനിമുതൽ സിംഗിൾ-ബ്ളോക്ക്-മൾട്ടിപ്പിൾ-ബെഡിറ്റ്‌സ് സൗകര്യം കൊണ്ടുവരും.
അക്കൗണ്ടിൽ പണം ഉറപ്പാക്കി ഓഹരി, സർക്കാർ കടപ്പത്രം, ഇ-കൊമേഴ്‌സിൽ നിന്ന് ഉത്‌പന്നങ്ങൾ തുടങ്ങിയവ വാങ്ങാനും ഹോട്ടൽ ബുക്കിംഗിനും മറ്റും ഇനി യു.പി.ഐ പ്രയോജനപ്പെടുത്താം. വിവിധ ആവശ്യങ്ങൾക്കുള്ള പണം മറ്റാവശ്യങ്ങൾക്ക് ചെലവിടാതെ അക്കൗണ്ടിൽ കരുതിവയ്ക്കാമെന്നതാണ് പ്രത്യേകത.
അർജ്ജുനന്റെ കണ്ണ്
''സമ്പദ്‌വ്യവസ്ഥയുടെ കരകയറ്റത്തിനാണ് റിസർവ് ബാങ്കും എ.പി.സിയും പ്രഥമ പരിഗണന നൽകുന്നത്. നാണയപ്പെരുപ്പത്തിനുമേൽ 'അർജ്ജുനന്റെ കണ്ണ്" ഉറപ്പാക്കി അനിവാര്യഘട്ടങ്ങളിൽ ഉചിതനടപടികൾ സ്വീകരിക്കും".
ശക്തികാന്ത ദാസ്, ഗവർണർ, റിസർവ് ബാങ്ക്
സ്വർണത്തിൽ ആശ്വാസം
ഇന്ത്യൻ ഇടപാടുകാർക്ക് ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്ററിൽ (ഐ.എഫ്.എസ്.സി) സ്വർണവില വ്യതിയാനത്തെ ചെറുക്കാൻ (ഹെഡ്ജ്) അവസരം നൽകുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇത് സ്വർണ ഇറക്കുമതിക്കാർക്കും കയറ്റുമതിക്കാർക്കും നേട്ടമാണ്. സ്വർണ കള്ളക്കടത്ത് കുറയാനും സഹായിക്കും.
ഉദാഹരണം: ഒരാൾ അന്താരാഷ്‌ട്ര വിപണിയിൽ നിന്ന് മൂന്നുമാസം കഴിഞ്ഞ് വാങ്ങാനായി ഒരുലക്ഷം രൂപയുടെ സ്വർണം ബുക്ക് ചെയ്യുന്നു. മൂന്നുമാസം കഴിഞ്ഞ് വില രണ്ടുലക്ഷം രൂപയായാലും പഴയവിലതന്നെ നൽകി സ്വർണം നേടാൻ ഇനി കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |