തിരുവനന്തപുരം: ചാൻസലറെ മാറ്റാനുള്ള ബില്ലിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ബിൽ പാസായാൽ ഉന്നത വിദ്യാഭ്യാസ രംഗം തകരുമെന്നും സഭയിൽ എതിർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
മയക്കുമരുന്നിനെതിരായ കാമ്പയിന് പൂർണ പിന്തുണയുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി. 'ലഹരിയെത്തുടർന്ന് സംസ്ഥാനത്തുടനീളം അക്രമങ്ങളും സ്ത്രീ പീഡനങ്ങളും വർദ്ധിച്ചുവരികയാണ്. ഈ ഗുരുതരമായ സാഹചര്യത്തെക്കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി സഭയിൽ അവതരിപ്പിക്കാൻ ശ്രമിച്ചത്. ഞങ്ങൾ നിയമസഭയിൽ കൊണ്ടുവന്ന മയക്കുമരുന്നിനെക്കുറിച്ചുള്ള ഉത്കണ്ഠയാണ് ഇന്ന് സർക്കാർ വലിയ കാമ്പയിനാക്കി മാറ്റിയത്.
മയക്കുമരുന്നിനെതിരായ കാമ്പയിന് പൂർണ പിന്തുണയുണ്ട്. എന്നാൽ തിരി കത്തിക്കൽ, സ്‌കൂളിനടുത്തുള്ള കടയിൽ ലഹരി മരുന്ന് വിൽപ്പനയില്ല എന്ന ബോർഡ് തുടങ്ങിയ രീതിയിലുള്ള കാമ്പനിൽ മാത്രം ഒതുങ്ങുകയാണ്. ഒരു രീതിയിലുള്ള എൻഫോഴ്സ്‌മെന്റും നടക്കുന്നില്ല. ലഹരിയുടെ ഉറവിടം കണ്ടെത്താൻ കവിയുന്നില്ല. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് ഇടപാട് ആണ് നടക്കുന്നത്. ഇന്നുണ്ടായ ബഹളത്തിന്റെ പേരിൽ സർക്കാരുമായി സഹകരിക്കില്ല എന്നൊന്നും ഞങ്ങൾ പറയില്ല. ഞങ്ങൾ ഗൗരവമായി പിന്തുണയ്ക്കും.'- വി ഡി സതീശൻ പറഞ്ഞു.
പൊലീസിൽ പലർക്കും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ സഭയിൽ പറഞ്ഞിരുന്നു. അഴിയൂരിൽ പെൺകുട്ടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ ലഹരി ഇടപാടുകാരെയാണ് കണ്ടെതെന്നും അദ്ദേഹം ആരോപിച്ചു. ലഹരിക്കെതിരെ പോരാടാൻ സർക്കാരിന് ഇച്ഛാശക്തിയുണ്ടോയെന്നും വി ഡി സതീശൻ ചോദിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |