ദോഹ : ഇഞ്ചോടിഞ്ച് ആവേശം കണ്ട ക്വാർട്ടർ ഫൈനലിലെ ഷൂട്ടൗട്ടിൽ ബ്രസീലിനെ 4-2 ന് തോൽപ്പിച്ച് ക്രൊയേഷ്യ ഫൈനലിലെത്തി. റോഡ്രിഗോയും മാർക്വിഞ്ഞോസുമെടുത്ത പെനാൽറ്റികൾ പാഴായതാണ് ബ്രസീലിന് തിരിച്ചടിയായത്. നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിലായതിനാൽ അധികസമയത്തക്ക് നീണ്ട മത്സരത്തിൽ 105-ാം മിനിട്ടിൽ ഡ്രിബിളിംഗ് മാന്ത്രികത പുറത്തെടുത്ത് നെയ്മർ ബ്രസീലിനെ മുന്നിലെത്തിച്ചെങ്കിലും 116-ാം മിനിട്ടിൽ പെറ്റ്കോവിച്ച് നേടിയ ഗോളി കളി ഷൂട്ടൗട്ടിലേക്ക് നീട്ടുകയായിരുന്നു.നെയ്മർ രാജ്യത്തിനായുള്ള ഗോൾ വേട്ടയിൽ പെലെയുടെ റെക്കാഡിനാെപ്പമെത്തി. ഗോളടിവീരന്മാരായ ബ്രസീലിനെ അനങ്ങാനാവാതെ പൂട്ടിയാണ് ക്രൊയേഷ്യ ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ ഷൂട്ടൗട്ടിലേക്ക് നീട്ടിയത്.ഇന്നലെ എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഇരുപകുതികളിലും ഗോളടിക്കാനുള്ള ബ്രസീലിയൻ ശ്രമങ്ങളെ സമർത്ഥമായി മറികടക്കുകയായിരുന്നു കഴിഞ്ഞ ലോകകപ്പിലെ റണ്ണർ അപ്പുകൾ. പ്രീ ക്വാർട്ടറിൽ ആദ്യ 36 മിനിട്ടുകൾക്കകം നാലുഗോളുകൾ നേടിയിരുന്ന ബ്രസീലിനെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ഇന്നലെ ആദ്യ പകുതിയിൽ ക്രൊയേഷ്യ പുറത്തെടുത്തത്. ക്രൊയേഷ്യയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ പതിവ് താളത്തിലേക്ക് ഉയരാൻ നെയ്മറും വിനീഷ്യസും റിച്ചാർലിസണുമൊക്കെ പരിശ്രമിച്ചിട്ടും ബ്രസീലിന് കഴിഞ്ഞില്ല. ആദ്യ പകുതി അവസാനിക്കുമ്പോഴേക്കും ബാൾ പൊസഷനിൽ ബ്രസീലിനുണ്ടായിരുന്ന മുൻതൂക്കവും കൊയേഷ്യ കയ്യടക്കിയിരുന്നു. വഴിയടയ്ക്കുന്ന പ്രതിരോധത്തെ തകർക്കാൻ ബ്രസീൽ രണ്ടാം പകുതിയിൽ യുവതാരം ആന്റണിയെ പരീക്ഷിച്ചു. പിന്നാലെ വിനീഷ്യസിനെ മാറ്റി റോഡ്രിഗോയെ ഇറക്കിയതും ചലനങ്ങൾ സൃഷ്ടിച്ചില്ല. ക്രൊയേഷ്യൻ ഗോളി ലിവാകോവിച്ചിന്റെ മിന്നുന്ന സേവുകളും ബ്രസീലിന് വിലങ്ങുതടിയായി മാറി. ക്വാർട്ടറിൽ ഇന്ന് ഫ്രാൻസും ഇംഗ്ളണ്ടും തമ്മിൽ ഇന്ന് നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഫ്രാൻസ് ഇംഗ്ളണ്ടിനെയും പോർച്ചുഗൽ മൊറോക്കോയേയും നേരിടും. രാത്രി 8.30നാണ് പോർച്ചുഗൽ ഇറങ്ങുന്നത്. ഫ്രാൻസും ഇംഗ്ളണ്ടും തമ്മിലുള്ള ക്വാർട്ടർ 12.30ന് ആരംഭിക്കും. സ്പോർട്സ് 18 ചാനലിൽ ലൈവ്,ജിയോ സിനിമയിൽ ലൈവ് സ്ട്രീമിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |