ന്യൂഡൽഹി: കടൽക്കൊള്ളയുമായി ബന്ധപ്പെട്ട കുറ്റകൃത്യം തടയാനും കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷയുൾപ്പെടെ ഇന്ത്യയുടെ സമുദ്ര വ്യാപാരത്തെ പ്രോത്സാഹിപ്പിക്കാനും വ്യവസ്ഥയുള്ള മരിടൈം ആൻഡി പൈറസി ബിൽ രാജ്യസഭ ശബ്‌ദവോട്ടോടെ പാസാക്കി. തിങ്കളാഴ്ചയാണ് ലോക്‌സഭ ബിൽ പാസാക്കിയത്.
കപ്പൽ ജീവനക്കാരോ യാത്രക്കാരോ നടത്തുന്ന നിയമവിരുദ്ധമായ അക്രമം, തടങ്കൽ അല്ലെങ്കിൽ അപഹരിക്കൽ എന്നിവയ്‌ക്കാണ് ബിൽ ബാധകമാകുക. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം, കടൽക്കൊള്ളയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിൽ പങ്കെടുക്കുന്നതും സഹായിക്കുന്നതും പ്രേരിപ്പിക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
കടൽക്കൊള്ളയുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ നിലവിൽ പ്രത്യേക നിയമമില്ലാത്തത് കണക്കിലെടുത്താണ് ബിൽ അവതരിപ്പിച്ചത്. ഇന്ത്യൻ സേന പിടികൂടുന്ന കടൽക്കൊള്ളക്കാർക്കെതിരെ ഫലപ്രദമായി നിയമ നടപടി ഉറപ്പാക്കുന്നതിൽ പ്രശ്നങ്ങൾ നേരിട്ടിരുന്നു.
ബിൽ നിയമമായാൽ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിന്റെ പരിധിക്കപ്പുറമുള്ള കടലിന്റെ എല്ലാഭാഗങ്ങളിലും 200 നോട്ടിക്കൽ മൈലുകൾക്കപ്പുറവും ബാധകമാകും. കേസുകളുടെ വേഗത്തിലുള്ള വിചാരണയ്ക്കായി പ്രത്യേക കോടതികൾ രൂപീകരിക്കും.
ശക്ഷ ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷ
കടൽക്കൊള്ള ജീവപര്യന്തം അല്ലെങ്കിൽ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റമായിരിക്കുമെന്ന് ബില്ലിന്റെ ചർച്ചയ്‌ക്കുള്ള മറുപടിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞു. പ്രതികളെ കൈമാറേണ്ടതുണ്ടെങ്കിൽ വധശിക്ഷ നൽകില്ല.
തമിഴ്‌നാട്, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ ശ്രീലങ്കയും ഗുജറാത്തിൽ നിന്നുള്ളവരെ പാകിസ്ഥാനും തടങ്കലിലാക്കുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |