ഭുവനേശ്വർ: 1964ൽ ഒഡീഷയിലെ ഭുവനേശ്വർ സന്ദർശിക്കുന്നതിനിടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെ ചികിത്സിച്ച ഡോ. ഗോബിന്ദ ചന്ദ്ര ദാഷ് (96) അന്തരിച്ചു. 1964 ജനുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 68-ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്യാനെത്തിയപ്പോഴാണ് നെഹ്റുവിനെ ഡോ. ഗോബിന്ദ ചികിത്സിച്ചത്. പ്രസംഗത്തിനിടെ നെഹ്റുവിന് രക്ത സമ്മർദ്ദമുയർന്നതോടെ അദ്ദേഹം അവശനായി.
തുടർന്ന് നെഹ്റുവിനെ പരിശോധിച്ച ഡോ. ഗോബിന്ദ അദ്ദേഹത്തിന്റെ എല്ലാ പരിപാടികളും റദ്ദാക്കാനും ആറ് ദിവസം പൂർണ വിശ്രമത്തിനും നിർദ്ദേശിച്ചു. അത് നെഹ്റു അനുസരിച്ചു. രാജ് ഭവനിൽ വിശ്രമത്തിലായിരുന്നപ്പോൾ മകൾ ഇന്ദിരാ ഗാന്ധിയാണ് നെഹ്റുവിനൊപ്പമുണ്ടായിരുന്നത്.
1944ൽ കട്ടക്കിലെ എസ്.സി.ബി മെഡിക്കൽ കോളേജിലെ ആദ്യ ബാച്ച് എം.ബി.ബി.എസ് വിദ്യാർത്ഥിയായിരുന്നു ഡോ. ഗോബിന്ദ. തുടർന്ന് 1949 മുതൽ എട്ട് വർഷം ഇന്ത്യൻ സൈന്യത്തിൽ ജോലി ചെയ്തു. 1958ൽ എസ്.സി.ബി മെഡിക്കൽ കോളേജിലെത്തി. 1959 മുതൽ 1964 വരെ ഒഡീഷ ഗവർണറുടെ പേഴ്സണൽ ഫിസിഷ്യനായും പ്രവർത്തിച്ചു. വിരമിച്ച ശേഷം കേന്ദ്രപാറ ടൗണിലെ തന്റെ വീട്ടിൽ രോഗികളെ ചികിത്സിക്കുന്നുണ്ടായിരുന്നു. ഭാര്യയും മൂന്ന് മക്കളുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |