കടയ്ക്കാവൂർ: അഞ്ചുതെങ്ങിൽ ക്രിസ്മസ് ദിനത്തിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റവർ ഗുരുതരാവസ്ഥയിൽ തുടരുന്നു. കുത്തേറ്റവരിൽ രണ്ടുപേരുടെ നില ഇപ്പോഴും ഗുരുതരമാണ്.
സംഘർഷത്തിൽ പൂന്തുറ നെടുംതോപ്പ് പുരയിടത്തിൽ പ്രവീൺ വർഗീസ് (34), തൈവിളകം പുരയിടത്തിൽ ജെസ്റ്റിൻ ആന്റണി (50), മാമ്പള്ളി ഇറങ്ങുകടവിൽ പ്രിജിൻ മോസ്‌സ് (25) തുടങ്ങിയവർക്കാണ് കുത്തേറ്റത്. കുത്തുകൊണ്ട മൂന്നുപേരും ബന്ധുക്കളാണ്. ഇവരിൽ രണ്ടുപേർ ഇപ്പോഴും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ തുടരുന്നതായാണ് റിപ്പോർട്ട്.
ഇതിൽ പ്രവീൺ അപകടനില തരണം ചെയ്തതോടെ കഴിഞ്ഞ ദിവസം ചിറയിൻകീഴ് ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഭാര്യയെ തുറിച്ചുനോക്കിയെന്നാരോപിച്ച് ആരംഭിച്ച വാക്കുതർക്കം സംഘർഷത്തിലും കത്തിക്കുത്തിലും അവസാനിക്കുകയായിരുന്നു. അഞ്ചുതെങ്ങ് കുന്നുംപുറത്തായിരുന്നു സംഭവം.
യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച അഞ്ചുതെങ്ങ് കുന്നുംപുറം സ്വദേശി സുമേഷിനെ (28) അന്നുതന്നെ അഞ്ചുതെങ്ങ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. അഞ്ചുതെങ്ങ് പൊലീസ് എസ്.എച്ച്.ഒ ചന്ദ്രദാസ്, ജി.എസ്.ഐ ഗോപകുമാർ, ജി.എസ് സി.പി.ഒ മനോജ്, സി.പി.ഒമാരായ സുജിത്, ഷിജു, വിനോദ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |