ന്യൂഡൽഹി: മുതിർന്ന നേതാവായ ഇ.പി.ജയരാജനെതിരായ റിസോർട്ട് വിവാദം കേരള ഘടകത്തിൽ ചർച്ച ചെയ്‌ത് പരിഹരിക്കുമെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം പറഞ്ഞു. ഡൽഹിയിൽ നടന്ന രണ്ടു
ദിവസത്തെ പൊളിറ്റ്ബ്യൂറോ യോഗത്തിൽ വിഷയം ചർച്ചയായില്ല.
ജയരാജനെതിരായ സാമ്പത്തികാരോപണം തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് യെച്ചൂരി പറഞ്ഞു. അങ്ങനെ ഒരു വിഷയമുണ്ടെങ്കിൽ അതു ചർച്ച ചെയ്യാനും ആവശ്യമായ നടപടിയെടുക്കാനും കേരള ഘടകം പര്യാപ‌്‌തമാണ്. വിഷയം പി.ബിയുടെ മുന്നിൽ വന്നിട്ടില്ല. ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം കേരളഘടകം കൈക്കൊള്ളുമെന്നും യെച്ചൂരി വ്യക്തമാക്കി.
ജയരാജനെതിരായ ആരോപണത്തിൽ ചർച്ച വേണ്ടെന്ന സംസ്ഥാന ഘടകത്തിന്റെ
ആവശ്യം പിബി അംഗീകരിച്ചെന്നാണ് സൂചന.ജനുവരി 28, 29 തീയതികളിൽ കൊൽക്കത്തയിൽ ചേരുന്ന കേന്ദ്ര കമ്മിറ്റിയിൽ തെറ്റു തിരുത്തൽ രേഖയ്ക്കൊപ്പം
ഇ.പി വിഷയവും ചർച്ചയായേക്കും.അതേ സമയം ,പി ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ഉന്നയിച്ച ആരോപണം ചോർന്നതിൽ പി.ബി അതൃപ്‌തി പ്രകടിപ്പിച്ചു.. വിഷയത്തിൽ മുന്നോട്ടുള്ള നടപടികൾ കരുതലോടെ വേണമെന്ന് കേരള ഘടകത്തിന് നിർദ്ദേശം നൽകി.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ സി.പി.എം നേതാക്കൾ പങ്കെടുക്കില്ലെന്ന് യെച്ചൂരി അറിയിച്ചു. ഉടൻ നടക്കുന്ന ത്രിപുര നിയമസഭാ
തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കാൻ ലക്ഷ്യമിട്ടുള്ള തയ്യാറെടുപ്പുകളും ,സ്ഥാനാർത്ഥി നിർണയവും ജനുവരി 9ന് സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |