ടെൽ അവീവ്: ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രിയായി ലിക്കുഡ് പാർട്ടി നേതാവ് ബെഞ്ചമിൻ നെതന്യാഹ്യു അധികാരമേറ്റു. ആറാം തവണയാണ് 73കാരനായ നെതന്യാഹ്യു രാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇസ്രയേലിൽ കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിലിരുന്നെന്ന റെക്കാഡും നെതന്യാഹുവിനാണ്.
രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും തീവ്ര വലതുപക്ഷ സഖ്യ സർക്കാരാണ് നെതന്യാഹ്യുവിന്റെ നേതൃത്വത്തിൽ അധികാരത്തിലെത്തിയിരിക്കുന്നത്. നവംബർ 1നാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് നടന്നത്. 120 അംഗ പാർലമെന്റിലെ 64 അംഗങ്ങളുടെ പിന്തുണയോടെയാണ് നെതന്യാഹു അധികാരത്തിലെത്തിയത്.
ലിക്കുഡ് പാർട്ടിയ്ക്ക് പുറമേ രണ്ട് തീവ്ര - യാഥാസ്ഥിതിക പാർട്ടികളും മൂന്ന് തീവ്ര വലതുപക്ഷ മത വിഭാഗങ്ങളും അടങ്ങുന്നതാണ് പുതിയ സർക്കാർ. ആഴ്ചകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് സർക്കാർ രൂപീകരണം സംബന്ധിച്ച് ധാരണകളിൽ എത്തിച്ചേർന്നത്. വിദേശകാര്യ മന്ത്രിയടക്കം തന്ത്രപ്രധാനമായ പദവികൾ ഇന്നലെയാണ് നെതന്യാഹു പ്രഖ്യാപിച്ചത്.
പ്രഖ്യാപിക്കപ്പെട്ട 31 ക്യാബിനറ്റ് അംഗങ്ങളിൽ 5 പേർ മാത്രമാണ് സ്ത്രീകൾ. അഞ്ച് ഉപമന്ത്രിമാരും ചുമതലയേറ്റു. കൃഷി മന്ത്രിയായ ലികുഡ് പാർട്ടി നേതാവ് ഏവി ഡിഷർ ( 75 ) ആണ് ഏറ്റവും പ്രായമേറിയ ക്യാബിനറ്റ് അംഗം. കാവൽ പ്രധാനമന്ത്രിയായി തുടർന്ന യെയ്ർ ലാപിഡ് ഇന്നലെ ചുമതലയൊഴിഞ്ഞു. നെതന്യാഹുവിന് ഹസ്തദാനം നൽകാതെയാണ് ലാപിഡ് അധികാര കൈമാറ്റയോഗം അവസാനിപ്പിച്ചത്.
നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സർക്കാർ അധികാരമേൽക്കുന്നതിനിടെ ആയിരക്കണക്കിന് പേരാണ് പ്രതിഷേധവുമായ പാർലമെന്റിന് പുറത്ത് തടിച്ചുകൂടിയത്. ഇതിനിടെ ലികുഡ് പാർട്ടിയുടെ എമിർ ഒഹാന പാർലമെന്റ് സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ പാർലമെന്റ് സ്പീക്കറാണ് 46കാരനായ എമിർ ഒഹാന.
വിദേശം, പ്രതിരോധം, നീതി തുടങ്ങിയ പ്രധാന വകുപ്പുകൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്കാണ്. യോവ് ഗാലന്റാണ് പ്രതിരോധമന്ത്രി. എലി കോഹനാണ് വിദേശകാര്യ മന്ത്രി. വിദേശകാര്യ മന്ത്രി പദം എലി കോഹനും ഊർജ മന്ത്രി ഇസ്രയേൽ കാറ്റ്സും തമ്മിൽ പങ്കിടാനാണ് നിലവിലെ ധാരണ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |