കാബൂൾ: അഫ്ഗാനിസ്ഥാനിൽ എണ്ണ ഖനനത്തിന് താലിബാൻ ഭരണകൂടവും ചൈനീസ് കമ്പനിയും ധാരണയിലായി. ഇതുസംബന്ധിച്ച കരാറിൽ താലിബാൻ ഖനി, പെട്രോളിയം മന്ത്രി ഷെയ്ഖ് ഷഹാബുദ്ധീൻ ദെലാവറും ചൈനയിലെ ഷിൻജിയാംഗ് സെൻട്രൽ ഏഷ്യ പെട്രോളിയം ആൻഡ് ഗ്യാസ് കമ്പനി പ്രതിനിധിയും ഒപ്പിട്ടു. കമ്പനിയുമായി സഹകരിച്ച് വടക്കൻ അഫ്ഗാനിസ്ഥാനിലെ അമു ദര്യ പ്രദേശത്താണ് താലിബാൻ എണ്ണ ഖനനം നടത്തുന്നത്. കൂടാതെ സാർ ഇ പൽ പ്രവിശ്യയിൽ ഓയിൽ റിസേർവും വികസിപ്പിക്കും.
2021ൽ രാജ്യത്തെ അധികാരം പിടിച്ചെടുത്ത ശേഷം താലിബാൻ ഒരു വിദേശ കമ്പനിയുമായി ഒപ്പുവച്ച ഊർജ്ജമേഖലയിലെ ആദ്യത്തെ പ്രധാന ഇടപാടുകളിലൊന്നാണിത്. താലിബാന്റെ ഉപപ്രധാന മന്ത്രി മുല്ല അബ്ദുൾ ഖാനി ബരാദറും അഫ്ഗാനിലെ ചൈനീസ് അംബാസഡർ വാംഗ് യൂവും കരാർ ഒപ്പിടൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.
പദ്ധതി പ്രകാരം സാർ ഇ പൽ , ജവ്‌സ്യാൻ, ഫര്യാബ് പ്രവിശ്യകളിലായി 4,500 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് കമ്പനി എണ്ണ പര്യവേക്ഷണം നടത്തും. പദ്ധതി വഴി 3,000ലധികം തദ്ദേശീയർക്ക് ജോലി ലഭിക്കുമെന്ന് താലിബാൻ പറയുന്നു. പദ്ധതി അഫ്ഗാന്റെ സാമ്പത്തിക വളർച്ചയ്ക്ക് പ്രധാനമാണെന്നും അഫ്ഗാൻ - ചൈന ബന്ധത്തിലെ സുപ്രധാന ചുവടുവയ്പാണെന്നും ചൈനീസ് അംബാസഡർ വാംഗ് യൂ പറഞ്ഞു.
കരാർ പ്രകാരം കമ്പനി അഫ്ഗാനിൽ വർഷം 150 മില്യൺ ഡോളറിന്റെ നിക്ഷേപം നടത്തും. മൂന്ന് വർഷത്തിനുള്ളിൽ നിക്ഷേപം 540 മില്യൺ ഡോളറായി ഉയർത്തും.
25 വർഷത്തേക്കാണ് കരാർ. താലിബാൻ ഭരണകൂടത്തിന് പദ്ധതിയിൽ 20 ശതമാനം പങ്കാളിത്തമാണ്. ഇത് 75 ശതമാനമായി ഉയർത്താനാകും. എണ്ണ സംസ്കരണം അഫ്ഗാനിലാകണമെന്നാണ് കരാറിലെ വ്യവസ്ഥ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |