പാലക്കാട്: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലക്കേസിൽ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. ആകെ 127 സാക്ഷികളാണ് കേസിൽ ഉണ്ടായിരുന്നത്. കുറ്റപത്രത്തോടൊപ്പം 122 സാക്ഷികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിരുന്നതിൽ പിന്നീട് അഞ്ച് പേരെ അധികമായി ചേർക്കുകയായിരുന്നു. ഇതിൽ 24 പേർ കൂറുമാറിയിരുന്നു, 77 പേർ പ്രോസിക്യൂഷന് അനുകൂലമായി വിധി നൽകി. 24 പേരെ വിസ്തരിക്കുന്നതിൽ നിന്ന് വിചാരണവേളയിൽ കോടതി ഒഴിവാക്കിയിരുന്നു. പ്രോസിക്യൂഷൻ സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കിയതോടെ പ്രതികളുടെ ചോദ്യം ചെയ്യലാണ് അടുത്ത നടപടി.
ഏറെ അസാധാരണമായ സാഹചര്യങ്ങൾ നിറഞ്ഞതായിരുന്നു മധു വധക്കേസിന്റെ സാക്ഷി വിസ്താരണം. സാക്ഷി വിസ്താരത്തിന്റെ തുടക്കത്തിൽ പ്രതിഭാഗത്തിന് അനുകൂലമായി വിധി മാറ്റിപ്പറഞ്ഞ സാക്ഷികൾ കഴിഞ്ഞ മാസം പ്രോസിക്യൂഷന് അനുകൂലമായ രീതിയിൽ വീണ്ടും മൊഴി നൽകിയിരുന്നു. പ്രതിഭാഗം അഭിഭാഷകന്റെ ചോദ്യങ്ങൾക്കിടയിൽ മധുവിന്റെ അമ്മ മല്ലി വികാരാധീനയാകുന്നതിനും അട്ടപ്പാടി എസ്.സി-എസ്.ടി കോടതി സാക്ഷ്യം വഹിച്ചു. കൂടാതെ കേസിൽ മജിസ്റ്റീരിയൽ അന്വേഷണം നടത്തിയ മജിസ്ട്രറ്റിനെ വിസ്തരിക്കുന്ന അസാധാരണ സാഹചര്യവും ഉടലെടുത്തിരുന്നു.
മധുവധക്കേസ് കസ്റ്റഡി മരണമാണോ എന്ന് ഉറപ്പുവരുത്താനായി രണ്ട് മജിസ്റ്റീരിയൽ അന്വേഷണം നടന്നിരുന്നു. അന്നത്തെ മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആയിരുന്ന എൻ.രമേശനായിരുന്നു ഒരന്വേഷണം പൂർത്തിയാക്കിയത്. മറ്റൊന്ന് ഒറ്റപ്പാലം സബ്കളക്ടറായിരുന്ന ജെറോമിക് ജോർജിന്റെതാണ്. സബ്കളക്ടറിനെയും കോടതി പിന്നാലെ വിസ്തരിച്ചിരുന്നു.
സാക്ഷി വിസ്താരം പൂർത്തിയായതോടെ പ്രതിഭാഗത്തെ ഉടനെ തന്നെ ചോദ്യം ചെയ്ത് തുടങ്ങും. പ്രതിഭാഗത്തിന് ഈ സാഹചര്യത്തിലും പുതിയ തെളിവുകളും സാക്ഷികളെയും ഹാജരാക്കാവുന്നതാണ്. ഇതിന് ശേഷമായിരിക്കും ക്രോസ് വിസ്താരം ആരംഭിക്കുക. കേസിൽ ഏപ്രിലോടെ വിധിപ്രസ്താവമുണ്ടാകുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |