കോട്ടയം . തകർച്ച പതിവായ റബർ വിലയ്‌ക്ക് രണ്ടാഴ്ചയ്‌ക്കിടെ കൂടിയത് കിലോയ്‌ക്ക് 10 രൂപ. നാലാം ഗ്രേഡ് റബർ (ആർ എസ് എസ് 4) വില 139 രൂപയിൽ നിന്ന് 141ലെത്തി. രണ്ടാഴ്‌ച മുമ്പ് കിലോയ്‌ക്ക് 131 ആയിരുന്നു വില. 70 രൂപ വരെ താഴ്ന്നിരുന്ന ഒട്ടുപാലിന് കിലോയ്‌ക്കിപ്പോൾ 98 രൂപയായി. രണ്ടാഴ്ചക്കുള്ളിൽ 20 - 25 രൂപ വരെയാണ് വർദ്ധിച്ചത്. ലാറ്റക്‌സ് വില 17 രൂപ കൂടി. ചൈനയിലെ കൊവിഡ് നിയന്ത്രണം ഒഴിവായതിനെ തുടർന്ന് അന്താരാഷ്ട്ര തലത്തിലുണ്ടായ ഉണർവാണ് ആഭ്യന്തര വിപണിയെയും സ്വാധീനിച്ചത്. അതിനിടെ റബറിന്റെ ബാങ്കോക്ക് വില 134 രൂപയിൽ നിന്ന് 142 ആയി. കേരളത്തിൽ തോരാ മഴയിൽ ടാപ്പിംഗ് നിലച്ചിരുന്നു. അതിനിടെയുണ്ടായ കനത്ത വേനലിൽ ഇലകൊഴിഞ്ഞതും ഉത്പാദനത്തെ ബാധിച്ചു. ടാപ്പിംഗ് കുറഞ്ഞതോടെ ഷീറ്റും കുറഞ്ഞു. ഉത്പാദനം കുറഞ്ഞതും വിലകൂടാൻ കാരണമായി. വ്യാപാരികൾ ചരക്ക് പിടിച്ചുവയ്ക്കൽ തുടർന്നാൽ വില ഇനിയും കൂടും. ഷീറ്റ് വരവ് കുറയുകയും അന്താരാഷ്ട്ര വിപണിയിൽ വില കൂടുകയും ചെയ്തതോടെ ടയർ കമ്പനികൾ ആഭ്യന്തരവിപണിയെ കൂടുതൽ ആശ്രയിക്കും. ഇത് വില ഉയർത്തും.
കുരുമുളകിന് കൂടിയത് അഞ്ച് രൂപ.
കുരുമുളകിന് കഴിഞ്ഞയാഴ്ച കിലോക്ക് അഞ്ച് രൂപ കൂടി. കൊവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞതാണ് കുരുമുളകിനും പ്രതീക്ഷയേകുന്നത്. എന്നാൽ കേന്ദ്ര സർക്കാറിന്റെ ലൈസൻസിന്റെ മറവിൽ ഉത്തരേന്ത്യൻ സ്‌പൈസസ് ലോബി വിലകുറവുള്ള രാജ്യങ്ങളിൽ നിന്ന് കുരുമുളക് ഇറക്കുമതി ചെയ്യുന്നത് ആഭ്യന്തര വിപണിയെ പ്രതികൂലമായി ബാധിക്കും. വിയറ്റ്‌നാമിൽ നിന്നുള്ള ഗുണനിലവാരം കുറഞ്ഞ കുരുമുളക് കുറഞ്ഞ വിലയ്‌ക്ക് ശ്രീലങ്ക വഴിയും ഇന്ത്യയിലെത്തിക്കുന്നുണ്ട്. ഇത് കേരളത്തിലെ കുരുമുളക് കർഷകർക്ക് തിരിച്ചടിയാകും.
റബർ വില .
രണ്ടാഴ്ച മുൻപ് . 131.
നിലവിലെ വില . 141.
ഒട്ടുപാൽ വില. 98.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |