ന്യൂഡൽഹി:ജുഡിഷ്യൽ പരീക്ഷയുടെ ഉത്തരക്കടലാസ് വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് സുപ്രീം കോടതി. മദ്ധ്യപ്രദേശിലെ ജില്ല ജുഡിഷ്യറി മെയിൻ പരീക്ഷ എഴുതിയ എല്ലാ ഉദ്യോഗാർത്ഥികളുടെയും ഉത്തരക്കടലാസുകൾ ലഭ്യമാക്കാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യൻ, ജസ്റ്റിസ് ജെ.ബി പർദ്ദിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വിസമ്മതിച്ചു. അഡ്വക്കറ്റ്സ് യൂണിയൻ ഫോർ ഡമോക്രസി ആന്റ് സോഷ്യൽ ജസ്റ്റിസ് എന്ന സംഘടനയാണ് ഹർജി നൽകിയത്. നേരത്തെ മദ്ധ്യപ്രദേശ് ഹൈക്കോടതി ഹർജി തള്ളിയതിനെ തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഈ നിർദേശം അത്യന്തം അപകടകരവും ദുരുപയോഗം ചെയ്യാൻ സാദ്ധ്യതയുളളതുമാണെന്ന് ചീഫ് ജസ്റ്റിസ് സൂചിപ്പിച്ചു. കോച്ചിംഗ് ക്ലാസ് സ്ഥാപനങ്ങൾ ഈ ഉത്തരക്കടലാസുകൾ കൈക്കലാക്കും. ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ഹർജിയിൽ ആവശ്യപ്പെടുന്ന കാര്യം വിവരാവകാശ നിയമത്തിലെ സെക്ഷൻ 8 പ്രകാരമുള്ള പരിധിയിൽ വരുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരുടെ വാദം അംഗീകരിക്കാൻ കോടതി വിസമ്മതിച്ചു. പൊതുസഞ്ചയത്തിൽ ഒരു ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗാർത്ഥിയുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമാണ്. പൊതുസഞ്ചയത്തിൽ ഉത്തരക്കടലാസ് വെളിപ്പെടുത്തുന്നത് കോച്ചിംഗ് സ്ഥാപനങ്ങൾ ഉദ്യോഗാർത്ഥികളിൽ നിന്ന് കോപ്പികൾ ശേഖരിക്കുന്ന അപകടത്തിന് കാരണമാകും. ഉത്തരക്കടലാസിൽ ഒരു ഉദ്യോഗാർത്ഥിയുടെ വ്യക്തിപരമായ വിവരങ്ങൾ അടങ്ങിയതായും അയാളുടെ സമ്മതമില്ലാതെ വെളിപ്പെടുത്താൻ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |