ന്യൂയോർക്ക് : 2019ൽ ഇന്ത്യയും പാകിസ്ഥാനും ആണവ യുദ്ധത്തിന്റെ വക്കിലെത്തിയെന്നും അമേരിക്കയുടെ ഇടപെടൽ സാഹചര്യങ്ങൾ വഷളാകുന്നത് തടഞ്ഞെന്നും യു.എസ് മുൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ചൊവ്വാഴ്ച പുറത്തിറങ്ങിയ പോംപെയോയുടെ 'നെവർ ഗിവ് ആൻ ഇഞ്ച്: ഫൈറ്റിംഗ് ഫോർ ദ അമേരിക്ക ഐ ലവ്" എന്ന പുസ്തകത്തിലാണ് അവകാശവാദം.
2019 ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാൻമാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ ബലാകോട്ടിൽ വ്യോമാക്രമണം നടത്തുകയും നിരവധി ഭീകര കേന്ദ്രങ്ങളെ തകർക്കുകയും ചെയ്തു. അതിനിടെ ഇന്ത്യൻ യുദ്ധവിമാനത്തെ പാകിസ്ഥാൻ വെടിവച്ചുവീഴ്ത്തി പൈലറ്റിനെ പിടികൂടി.
അന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വൈരം ആണവ യുദ്ധത്തോട് എത്രത്തോളം അടുത്തിരുന്നെന്ന കാര്യം ലോകത്തിന് കൃത്യമായി അറിയുമെന്ന് താൻ കരുതുന്നില്ലെന്നും പോംപെയോ പറയുന്നു. അന്ന് ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായി പ്രവർത്തിച്ച പോംപെയോ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ മുൻ തലവൻ കൂടിയാണ്.
ബലാകോട്ട് ആക്രമണത്തിന്റെ സമയത്ത് താൻ വിയറ്റ്നാമിലെ ഹാനോയ്‌യിൽ ആയിരുന്നു. ട്രംപും ഉത്തര കൊറിയയുടെ കിം ജോംഗ് ഉന്നും തമ്മിലെ ഉച്ചകോടിയുടെ ഭാഗമായി എത്തിയതായിരുന്നു. സംഘർഷത്തെ കുറിച്ച് അറിഞ്ഞതോടെ സ്ഥിതിഗതികൾ മനസിലാക്കാൻ രാത്രി തന്നെ ഒരു ഉന്നത ഇന്ത്യൻ ഉദ്യോഗസ്ഥനുമായി സംസാരിച്ചു.
പാകിസ്ഥാനികൾ ആക്രമണത്തിന് ആണവായുധങ്ങൾ തയ്യാറാക്കാൻ തുടങ്ങിയെന്ന് വിശ്വസിക്കുന്നതായും നേരിടാൻ ഇന്ത്യ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. തത്കാലം ഒന്നും ചെയ്യരുതെന്നും കാര്യങ്ങൾ പരിഹരിക്കാൻ അവസരം നൽകണമെന്നും ആവശ്യപ്പെട്ടു. ഒട്ടും വൈകാതെ അന്നത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ജോൺ ബാൾട്ടനുമായി ചേർന്ന് പാക് ആർമി തലവൻ ജനറൽ ഖമർ ജാവേദ് ബജ്‌വയുമായി ബന്ധപ്പെട്ടു.
ഇന്ത്യക്കാർ അവരുടെ ആണവായുധങ്ങൾ വിന്യസിക്കാൻ തയ്യാറെടുക്കുന്നെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. ന്യൂഡൽഹിയിലെയും ഇസ്ലാമബാദിലെയും ഞങ്ങളുടെ ടീമുകൾ നടത്തിയ മികച്ച പ്രവർത്തനഫലമായി കുറച്ച് മണിക്കൂറുകൾ കൊണ്ടുതന്നെ പരസ്പരം ആണവയുദ്ധത്തിന് തയ്യാറല്ലെന്ന് ഇരുരാജ്യങ്ങളെയും ബോദ്ധ്യപ്പെടുത്താനായി.
ഭയാനകമായ ഒരു സാഹചര്യം ഒഴിവാക്കാൻ ആ രാത്രി ഞങ്ങൾ ചെയ്തത് മറ്റൊരു രാജ്യത്തിനും ചെയ്യാനാകുമായിരുന്നില്ലെന്ന് പോംപെയോ പറയുന്നു. പോംപെയോയുടെ പരാമർശത്തോട് ഇന്ത്യയോ പാകിസ്ഥാനോ പ്രതികരിച്ചിട്ടില്ല.
'സുഷമയ്ക്ക് പ്രാധാന്യമില്ലായിരുന്നു": വിവാദപരാമർശവുമായി പോംപെയോ
ന്യൂയോർക്ക്: താൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന സമയം ഇന്ത്യൻ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമാ സ്വരാജിനെ കുറിച്ച് മൈക്ക് പോംപെയോ തന്റെ പുസ്തകത്തിൽ നടത്തിയ പരാമർശം വിവാദമായി. സുഷമയ്ക്ക് ഇന്ത്യയുടെ വിദേശ നയ ടീമിൽ വലിയ പ്രാധാന്യമില്ലായിരുന്നെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തനുമായ അജിത് ഡോവലുമായാണ് താൻ കൂടുതലും അടുത്ത് ഇടപെട്ടതെന്നും പോംപെയോ പുസ്തകത്തിൽ പറയുന്നു. സുഷമയ്ക്ക് പിന്നാലെ വന്ന എസ്. ജയശങ്കർ വളരെ മികച്ച വ്യക്തിയാണെന്നും പ്രതിഭാശാലിയാണെന്നും പോംപെയോ പരാമർശിക്കുന്നു. സുഷമയ്ക്ക് പ്രാധാന്യമില്ലെന്ന് സൂചിപ്പിക്കാൻ അമേരിക്കൻ ശൈലിയിലെ പദപ്രയോഗമാണ് പോംപെയോ നടത്തിയത്. അതേസമയം, പോംപെയോയുടെ പരാമർശത്തിനെതിരെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ രംഗത്തെത്തി. പരാമർശം സുഷമാ സ്വരാജിനോടുള്ള അനാദരവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |