ന്യൂഡൽഹി: മുസ്ലിം ലീഗിന്റെ പ്രവർത്തനം മതേതരമാണെന്നും കേരളത്തിലെ വിവിധ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിൽ ഹിന്ദു, ക്രൈസ്തവ വിഭാഗങ്ങളിലെ നൂറിലേറെ പ്രതിനിധികൾ തങ്ങൾക്കുണ്ടെന്നും മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ വ്യക്തമാക്കി. കൊടിയിലും പേരിലും മതത്തിന്റെ പേരും മതചിഹ്നവും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികളെ നിരോധിക്കണമെന്ന ഹർജിക്കെതിരെ പാർട്ടി ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അഭിഭാഷകൻ ഹാരിസ് ബീരാൻ വഴി സമർപ്പിച്ചതാണ് സത്യവാങ്മൂലം.
എം. ചടയനും കെ.പി രാമനും നിയമസഭ തിരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചിട്ടുണ്ട്. യു.സി. രാമൻ തിരഞ്ഞെടുപ്പിൽ മത്സരിച്ചതും ചൂണ്ടിക്കാട്ടി. കേരളത്തിൽ സംസ്കൃത സർവകലാശാല ആരംഭിച്ചത് മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ്. 1992 ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കേരളം ശാന്തമായിരുന്ന കാര്യവും സമാധാനം ഉറപ്പാക്കാൻ മുസ്ലിം ലീഗ് അദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ മുന്നിട്ടിറങ്ങിയ കാര്യവും സത്യവാങ്മൂലത്തിലുണ്ട്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ മതസൗഹാർദ്ദത്തിനായി നടത്തുന്ന പ്രവർത്തനങ്ങളും വിശദീകരിച്ചിട്ടുണ്ട്.
മുസ്ലിം ലീഗിനെ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയ സയ്യിദ് വാസിം റിസ്‌വിയുടെ യഥാർത്ഥ പേര് ജിതേന്ദ്ര നാരായൺ ത്യാഗി എന്നാണ്. വിദ്വേഷ പ്രസംഗത്തിന് അറസ്റ്റിലായ ഇയാൾ മതഭ്രാന്തനാണെന്നും രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തുന്നയാളാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. അതിനാൽ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |