
മുംബയ്: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര. പശ്ചിമേഷ്യൻ പ്രതിസന്ധി നീണ്ടുപോയാലാകും ഈ സാഹചര്യമുണ്ടാവുകയെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ഇറക്കുമതിച്ചെലവ് ഉയരുന്നതുവഴിയുള്ള പണപ്പെരുപ്പഭീതി രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സഞ്ജയ് മൽഹോത്ര ഇക്കാര്യം സൂചിപ്പിച്ചത്.
ആഗോളതലത്തിൽ ഊർജവിപണിയിലെ പ്രതിസന്ധി തുടർന്നാൽ പെട്രോൾ, ഡീസൽ ചില്ലറവില ഉയർത്താതെ പിടിച്ചുനിൽക്കാനാകില്ല. വർദ്ധനയുടെ ഒരുഭാഗം ആളുകളിലേക്ക് കൈമാറേണ്ടിവരുമെന്നും സ്വിറ്റ്സർലൻഡിൽ സ്വിസ് നാഷണൽ ബാങ്കും അന്താരാഷ്ട്ര നാണയനിധിയും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കുവഴിയുള്ള ചരക്കുനീക്കത്തിലെ തടസം ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ട്. ലോകത്തിൽ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഉപഭോക്തൃ രാജ്യമാണ് ഇന്ത്യ. ഉപയോഗിക്കുന്ന എണ്ണയുടെ 89 ശതമാനവും ഇറക്കുമതിചെയ്യുന്നു. ഈ സാഹചര്യത്തിൽ എണ്ണവിലയിലെ വർദ്ധന സമ്പദ് വ്യവസ്ഥയിൽ വലിയ ആഘാതമുണ്ടാക്കും.
യുദ്ധം തുടങ്ങി രണ്ടരമാസം പിന്നിടുകയാണ്. ഇതുവരെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചിട്ടില്ല. വിമാന ഇന്ധനവിലയും പരിധിവിട്ടുയർത്തിയിട്ടില്ല. എണ്ണക്കമ്പനികളും, എക്സൈസ് തീരുവ കുറച്ചതുവഴി സർക്കാരും ചേർന്നാണ് ഇതിന്റെ ബാദ്ധ്യത ഏറ്റെടുത്തിരിക്കുന്നത്. അധികനാൾ ഇത് തുടരാനാകില്ലെന്നാണ് ഗവർണർ നൽകിയിരിക്കുന്ന സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |