ബാലരാമപുരം: ബാലരാമപുരം-കാട്ടാക്കട റോഡിലെ എണ്ണിയാലൊടുങ്ങാത്ത അപകടക്കുഴികൾ വാഹനയാത്രികർക്ക് മരണക്കെണിയാവുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയിലകപ്പെടാതിരിക്കാൻ ആക്ടീവ സ്കൂട്ടർ വെട്ടിത്തിരിച്ച വൃദ്ധൻ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോയ്ക്കടിയിൽപെട്ട് മരിച്ചത് നാടിന്റെ നൊമ്പരമായി. ഊരൂട്ടമ്പലം കൊല്ലാല്ലംകോട് രാജേശ്വരി ഭവനിൽ വിമുക്തഭടൻ ഗംഗാധരൻ(68) ആണ് മരിച്ചത്.
ബാലരാമപുരം-കാട്ടാക്കട റോഡിൽ പഴയ രേണുകാ കല്യാണമണ്ഡപത്തിന് സമീപം, തണ്ണിക്കുഴി ജംഗ്ഷൻ, തേമ്പാമുട്ടം റെയിൽവെ ക്രോസ് ജംഗ്ഷൻ,തേമ്പാമുട്ടം വയൽക്കരക്ക് സമീപം,ചാനൽപ്പാലം ജംഗ്ഷൻ എന്നിവിടങ്ങളിലെല്ലാം അപകടക്കുഴികളാണ്. മുൻ കരാറുകാരന്റെ മരണത്തെ തുടർന്ന് പുതിയ കരാറുകാരന് റോഡ് നവീകരണ കരാർ നൽകിയെങ്കിലും അഞ്ചുവർഷമായി എങ്ങുമെത്തിയില്ല പരുത്തിച്ചൽക്കോണം, സംസ്‌കൃതി,ഒരുമ, എരുത്താവൂർ റസിഡൻസ് അസോസിയേഷനുകൾ മരാമത്ത് ഉദ്യോഗസ്ഥരെയും കരാറുകാരനേയും വിളിച്ച് പരാതി അറിയിച്ചിട്ടും ആരും തിരിഞ്ഞ് നോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
കുഴികൾ ഉടൻ നികത്തണം
കുഴികൾ നികത്താൻ മരാമത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് തലയൽ ശ്രീ ഭരദ്വാജ ശിവക്ഷേത്രം ഉപദേശകസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി പതിനായിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തുന്നത്. അപകടക്കുഴികൾ ഭക്തർക്ക് വെല്ലുവിളിയാണ്. അത്യാഹിതങ്ങൾ ഒഴിവാക്കാൻ ഇനിയെങ്കിലും അധികൃതർ ഇടപെടണമെന്ന് ഉപദേശകസമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |