കേന്ദ്ര - സംസ്ഥാന ബഡ്‌ജറ്റുകളിൽ നക്കാപ്പിച്ച നൽകി കോട്ടയത്തെ അവഗണിച്ചെന്നാണ് ചുറ്റുവട്ടത്തുള്ളവരുടെ പരാതി. ശബരിപാത, എരുമേലി വിമാനത്താവളം തുടങ്ങിയ പദ്ധതികളുടെ നടത്തിപ്പിന് കേന്ദ്ര ബഡ്‌ജറ്റിൽ പ്രതീക്ഷ വച്ചു പുലർത്താമെങ്കിൽ, സംസ്ഥാന ബഡ്‌ജറ്റിൽ അതുമുണ്ടായില്ല. പ്രതിപക്ഷമ ണ്ഡലങ്ങളെ പാടെ അവഗണിച്ചു. എന്നാൽ ഭരണപക്ഷ എം.എൽ.എമാർക്കായി വാരിക്കോരിയായിരുന്നു പ്രഖ്യാപനം. വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്ന നിലപാട് എന്നും വെച്ചു പുലർത്തുന്ന ചുറ്റുവട്ടത്തിന് ഒരേ പന്തിയിൽ രണ്ട് ബഡ്ജറ്റ് വിളമ്പായിപോയെന്നാണ് ഈ കണക്കുകൾ കാണുമ്പോൾ പറയാൻ തോന്നുന്നത്.
കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ 24 ജനപ്രിയ പദ്ധതികൾ സമർപ്പിച്ചപ്പോൾ കിട്ടിയത് രണ്ട് റോഡുകൾക്കായി ഒന്നരക്കോടിയിൽ താഴെ തുക മാത്രം. പാതി വഴിയിൽ നിലച്ച കോടിമത രണ്ടാം പാലം, നാഗമ്പടം നെഹ്രു സ്റ്റേഡിയം കഞ്ഞിക്കുഴി ഫ്ലൈഓവർ പി.ഡബ്ലിയു.ഡി താലൂക്ക് ഓഫീസ് കോംപ്ലസുകൾ തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ടോക്കണായി 100 രൂപ വീതം വകയിരുത്തിയത് കാണുമ്പോൾ ജനം മൂക്കത്ത് വിരൽവയ്‌ക്കുകയാണ്. വർഷങ്ങളായി എട്ടുകാലി വലപോലെ കമ്പികൾ മാത്രമായി നിൽക്കുന്ന ആകാശപാതയ്‌ക്കായി പത്ത് പൈസപോലുമില്ല. അതേസമയം എം.എൽ.എ ഫണ്ടുപയോഗിച്ച് കെഎസ്.ആർ.ടി.സി ബസ് ബേ പൂർത്തിയാക്കിയ തിരുവഞ്ചൂരിനെ മന്ത്രി ബഡ്ജറ്റിൽ പ്രശംസിച്ചത് കാണുമ്പോൾ ബാക്കി പദ്ധതികളും ഈ വഴിക്ക് പൂർത്തിയക്കേണ്ടി വരുമോ എന്ന സംശയമാണ് നാട്ടുകാർക്ക്.
പാലായെ പൂർണമായും അവഗണിച്ചെന്നും സ്വകാര്യ ട്രസ്റ്റായ കെ.എം. മാണി ഫൗണ്ടേഷന് അഞ്ചു കോടി അനുവദിച്ചുവെന്നുമാണ് മാണി സി. കാപ്പന്റെ പരാതി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിക്കും മോൻസ് ജോസഫിന്റെ കടുത്തുരുത്തിക്കും കാര്യമായി ഒന്നും കിട്ടിയില്ല.
അതേസമയം ഭരണകക്ഷി മണ്ഡലങ്ങായ ഏറ്റുമാനൂർ, കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ, വൈക്കം, ചങ്ങനാശേരി തുടങ്ങിയവയ്‌ക്ക് വാരിക്കോരി നൽകിയെന്നാണ് അവിടത്തെ എം.എൽ.എമാരുടെ അവകാശവാദം. ഏറ്റുമാനൂരിന് കോടികളുടെ പദ്ധതികൾക്ക് ലഭിച്ചെന്നാണ് സഹകരണ മന്ത്രി കൂടിയായ വി.എൻ. വാസവൻ അറിയിച്ചത്.
കേരളത്തിൽ മുന്നണികൾ മാറി മാറി ഭരിച്ചപ്പോഴെല്ലാം ഇതാണ് സ്ഥിതി. പ്രതിപക്ഷ എം.എൽ.എമാർക്ക് തല്ലും ഭരണകക്ഷി മണ്ഡലങ്ങൾക്ക് തലോടലും. ഇതു ശരിയല്ല. നാടിന്റെ വികസനത്തിൽ ഒരിക്കലും രാഷട്രീയം വെച്ചുപുലർത്താത്ത തമിഴ്‌നാടിനെയാണ് ഇക്കാര്യത്തിൽ കണ്ടു പഠിക്കേണ്ടത്. മുല്ലപ്പെരിയാർ പ്രശ്നമാണെങ്കിലും ഭരണ പ്രതിപക്ഷ കക്ഷികൾ ഒന്നിച്ചു നിൽക്കും.
റബർ സബ്സിഡിക്കായി 600 കോടി ബഡ്ജറ്റിൽ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം 500 കോടി അനുവദിച്ചിട്ടും നാലിലൊന്നു തുക കൊടുത്തിട്ടില്ല. ഈ വർഷവും ഇതിന്റെ തനിയാവർത്തനം ആകരുതെന്നാണ് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിക്കാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |