പത്തനംതിട്ട : കോന്നി താലൂക്ക് ഒാഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് വിനോദ യാത്രയ്ക്ക് പോയ സംഭവത്തിൽ സി.പി.എമ്മും സി.പി.എെയും തമ്മിൽ തർക്കം. വിഷയത്തിൽ കെ.യു ജനീഷ് കുമാർ എം.എൽ.എ ഇടപെട്ട നടപടി അപക്വമെന്ന പ്രതികരണവുമായി സി.പി.ഐ ജില്ലാ അസി.സെക്രട്ടറി പി.ആർ.ഗോപിനാഥ് രംഗത്തു വന്നതിനെ തുടർന്ന് എം.എൽ.എയുടെ നടപടിയെ സി.പി.എം ജില്ലാസെക്രട്ടറി കെ.പി.ഉദയഭാനു ന്യായീകരിച്ചു. എം.എൽ.എയുടെ സമയോചിത ഇടപെടൽ ശരിയാണെന്ന് ഉദയഭാനു പറഞ്ഞു. ജീവനക്കാർ കൂട്ടത്തോടെ ഒാഫീസിൽ ഹാജരാകാതിരുന്നത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഇത് രാഷ്ട്രീയവൽക്കരിക്കേണ്ട വിഷയമല്ല. ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസൻമാരാണെന്ന് ഓർക്കണം. ഒരുപാട് ആളുകൾ താലൂക്ക് ഒാഫീസിലെത്തി ദുരിതം അനുഭവിച്ചു. എം.എൽ.എയുടെ നടപടിക്ക് പൊതുജന പിന്തുണയുണ്ടെന്ന് ഉദയഭാനു പറഞ്ഞു.
താലൂക്ക് ഒാഫീസിലെത്തിയ എം.എൽ.എ തഹസിൽദാറുടെ കസേരയിൽ കയറി ഇരിക്കുകയും ജീവനക്കാരുടെ ഹാജർ നില പരിശോധിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നാണ് സി.പി.എെയുടെ വാദം. ജീവനക്കാർ കൂട്ടത്തോടെ വിനോദയാത്ര പോയത് തെറ്റാണ്. ഇതു അന്വേഷിക്കാൻ ചെന്ന എം.എൽ.എ വിഷയം ജില്ലാ കളക്ടറെയോ റവന്യുമന്ത്രിയേയോ നേരിട്ട് അറിയിക്കാമായിരുന്നു. മാദ്ധ്യമങ്ങളിലൂടെ പ്രശ്നം പൊതുജനങ്ങൾക്കു മുന്നിലെത്തിച്ചത് ഭരണപക്ഷ എം.എൽ.എയാണ്. ഇത് സർക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് സി.പി.എെ നിലപാട്. ജീവനക്കാർ കൂട്ട അവധിയെടുത്ത് വെള്ളിയാഴ്ചയാണ് വിനാേദയാത്ര പോയത്. താലൂക്ക് ഒാഫീസിലേക്ക് മലയോര മേഖലയിൽ നിന്ന് മണിക്കൂറുകൾ യാത്ര ചെയ്തെത്തിയ ആദിവാസികൾ അടക്കമുള്ളവരാണ് ആവശ്യങ്ങൾ നടത്തിക്കിട്ടാതെ മടങ്ങിയത്.
'' എം.എൽ.എയുടെ നടപടി പൂർണമായി ശരിയാണ്.
ഉദ്യോഗസ്ഥർ ജനങ്ങളുടെ ദാസൻമാരാണ്.
കെ.പി.ഉദയഭാനു, സി.പി.എം ജില്ലാസെക്രട്ടറി.
'' തഹസിൽദാർ അവധിയിൽ പോയപ്പോൾ പകരം ചുമതല നൽകിയത് ഡെപ്യൂട്ടി തഹസിൽദാർക്കാണ്. അദ്ദേഹം ജീവനക്കാർക്ക് കൂട്ട അവധി അനുവദിച്ചതിനെപ്പറ്റി അന്വേഷിക്കണം.
എ.പി.ജയൻ സി.പി.എെ ജില്ലാ സെക്രട്ടറി.
ജീവനക്കാരെ സംരക്ഷിക്കാൻ എ.ഡി.എം
ശ്രമിക്കുന്നു: ജനീഷ് കുമാർ
ജനങ്ങളെ ബുദ്ധിമുട്ടിച്ച ജീവനക്കാരെ സംരക്ഷിക്കാനാണ് എ.ഡി.എം ശ്രമിക്കുന്നതെന്ന് കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ജീവനക്കാർ കൂട്ട അവധി എടുത്ത് ഉല്ലാസയാത്ര പോയതിൽ നടപടിയെടുക്കേണ്ടതിന് പകരം എം.എൽ.എയ്ക്ക് രേഖകൾ പരിശോധിക്കാൻ എന്ത് അധികാരമാണുള്ളതെന്ന് ചോദിക്കുകയാണ് എ.ഡി.എം ചെയ്തത്. എ.ഡി.എമ്മിനെതിരെ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്നും എം.എൽ.എ പറഞ്ഞു. അഞ്ച് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് കൊടുക്കാനാണ് മന്ത്രി എഡിഎമ്മിന് നിർദേശം നൽകിയത്. എന്നാൽ എ.ഡി.എം ഇവിടെ വന്ന് അന്വേഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയെ കുറിച്ചല്ല. എം.എൽ.എയുടെ പണി മരണവീട്ടിലും കല്യാണവീട്ടിലും പോകുക, ഉദ്ഘാടനത്തിനു പോകുക എന്നാണ് എ.ഡി.എം ധരിച്ചുവെച്ചതെങ്കിൽ അതല്ലെന്ന് മനസിലാക്കണം. ഭരണഘടനപരമായ ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. ആർട്ടിക്കിൾ 21 ബിയിൽ എം.എൽ.എമാരുടെ അധികാരത്തെ കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി.എം ഇത് വായിക്കണമെന്നും എം എൽ എ പറഞ്ഞു.
താലൂക്ക് ഒാഫീസിൽ ആകെ ജീവനക്കാർ 61
വെള്ളിയാഴ്ച ജോലിക്കെത്തിയത് 21 പേർ
അവധി അപേക്ഷ നൽകിയത് 19 പേർ
അപേക്ഷ നൽകാതിരുന്നത് 21
അവധി അപേക്ഷ നൽകാത്തവരോട് വിശദീകരണം തേടും
പത്തനംതിട്ട : കോന്നി താലൂക്ക് ഒാഫീസിൽ അവധി അപേക്ഷ നൽകാതെ പോയവരിൽ നിന്നു വിശദീകരണം തേടും. മുൻകൂട്ടി അവധി അപേക്ഷ നൽകിയവരോട് കേരള സർവീസ് റൂൾ പ്രകാരം വിശദീകരണം ചോദിക്കാനാവില്ലെന്ന് എ.ഡി.എം ജില്ലാ കളക്ടർക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ സൂചിപ്പിച്ചു. തഹിസിൽദാർ അവധിയെടുത്തപ്പോൾ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പകരം ചുമതല ലഭിച്ച ഡെപ്യൂട്ടി തഹസിൽദാർ താലൂക്ക് ഒാഫീസിലെ കൂട്ട അവധി അറിഞ്ഞിരുന്നില്ലെന്നാണ് വിശദീകരിച്ചിരിക്കുന്നത്. എന്നാൽ, ജീവനക്കാരില്ലാതെ ഒാഫീസ് പ്രവർത്തനം നിലച്ചതിന്റെ ഉത്തരവാദി ആരാണെന്ന് റിപ്പോർട്ടിൽ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന് അറിയുന്നു. അവധിയെടുത്ത ജീവനക്കാരിലധികവും സി.പി.എെ സംഘടനയായ ജോയിന്റ് കൗൺസിലിലെ അംഗങ്ങളാണ്. സി.പി.എം സംഘടനയായ എൻ.ജി.ഒ യൂണിയൻ, കോൺഗ്രസിന്റെ എൻ.ജി.ഒ അസോസിയേഷൻ, ബി.എം.എസിന്റെ എൻ.ജി.ഒ സംഘ് എന്നിവയിലെ അംഗങ്ങളും വിനോദയാത്രാ സംഘത്തിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |