പാലോട്: സ്വപ്ന പദ്ധതിയായ പാലോട് ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റിനായി താത്കാലിക കെട്ടിടം നിർമ്മിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ഒന്നുമാകാതെ നിശ്ചലമായി കിടക്കുന്നു. 2015 ജൂൺ 20നാണ് പദ്ധതി പ്രഖ്യാപനം നടന്നത്. സ്ഥലം എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ പാലോട് സർക്കാർ ആശുപത്രിക്കു സമീപം അര ഏക്കർ സ്ഥലം ഫയർ സ്റ്റേഷൻ നിർമ്മാണത്തിനായി വിട്ടുനൽകിയെങ്കിലും ഏഴു വർഷം പിന്നിട്ടിട്ടും താത്കാലിക ഷെഡുകളുടെ നിർമ്മാണം മാത്രമാണ് നടന്നത്.
2015ൽ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പട്ടികവർഗ വികസന ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ ആരംഭിച്ച പ്രവർത്തനങ്ങളാണ് ഇഴഞ്ഞു നീങ്ങുന്നത്. സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടെങ്കിൽ മാത്രമേ ഫയർസ്റ്റേഷൻ തുടങ്ങാനാകൂ എന്നായിരുന്നു വകുപ്പിന്റെ നിലപാട്. ഇതേത്തുടർന്ന് ഡി.കെ.മുരളി എം.എൽ.എ മുൻകൈയെടുത്താണ് സ്ഥലം ലഭ്യമാക്കിയത്.
നെടുമങ്ങാട് അഗ്നിരക്ഷാ നിലയത്തിന്റെ ടേൺ ഔട്ട് ഏരിയയും ഉൾപ്പെടുന്നതാണ് പാലോട്. ജില്ലയിലെ ഏറ്റവും വലിയ പടക്കനിർമ്മാണ മേഖലയാണ് ഇവിടം. ദേശീയ സസ്യോദ്യാനം, എണ്ണപ്പന ഗവേഷണ കേന്ദ്രം,സംസ്ഥാന വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്,സംസ്ഥാന സ്കൗട്ട് പരിശീലന കേന്ദ്രം, വനംവകുപ്പിന്റെ അരിപ്പ ട്രൈനിംഗ് സെന്റർ എന്നിവ ഉൾപ്പെടുന്ന മേഖല കൂടിയാണ്. വേനൽക്കാലം അടുത്തിരിക്കെ കാട്ടുതീ ഭീഷണി നിലനിൽക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ നെടുമങ്ങാടു നിന്നോ വിതുരയിൽ നിന്നോ ഫയർഫോഴ്സ് യൂണിറ്റെത്തണം.
ഫയർഫോഴ്സ് യൂണിറ്റ് ഓഫീസ് മന്ദിരനിർമ്മാണം നീണ്ട വേളയിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടിരുന്നു. പ്രകൃതി ദുരന്തങ്ങൾക്ക് സാദ്ധ്യതയേറിയ പ്രദേശമായതുകൊണ്ട് ഫയർസ്റ്റേഷൻ ആവശ്യമാണെന്നും ഇതിനുളള നടപടികൾ സർക്കാർ തലത്തിൽ അടിയന്തരമായി സ്വീകരിക്കണമെന്നും 2019ൽ കമ്മിഷൻ അദ്ധ്യക്ഷനായ ജസ്റ്റിസ് ജെ .ബി.കോശി നിർദ്ദേശം നൽകിയെങ്കിലും ഒന്നും നടന്നില്ല.
ഫയർഫോഴ്സ് യൂണിറ്റ് സജ്ജീകരിക്കണം
ജൈവവൈവിദ്ധ്യ മേഖലയായതിനാൽ വേനൽക്കാലത്ത് ഹെക്ടർ കണക്കിന് വനഭൂമിയാണ് കത്തി നശിക്കുന്നത്. തന്ത്രപ്രധാന സ്ഥാപനങ്ങൾ സുരക്ഷാഭീഷണി നേരിടുന്ന സമയവുമാണ്. മഴക്കാലത്ത് നദികളിൽ ജലനിരപ്പുയർന്ന് തീരപ്രദേശത്ത് താമസിക്കുന്നവർ അപകടത്തിൽപ്പെടാറുണ്ട്. ഇതിനെല്ലാം പരിഹാരമായി അടിയന്തരമായി ഫയർഫോഴ്സ് യൂണിറ്റ് സജ്ജീകരിച്ച് പ്രവർത്തനമാരംഭിക്കാനുളള നടപടിയാണ് വേണ്ടത്.
മന്ദിര നിർമ്മാണം പൂർത്തിയാക്കിയിട്ടും
വാമനപുരം ബ്ലോക്ക് പഞ്ചായത്തിന്റെ നിയന്ത്രണത്തിലുളള പാലോട് വില്ലേജിലെ സർവേ നമ്പർ 1460ൽ 34.5 സെന്റ് സ്ഥലമാണ് ഫയർസ്റ്റേഷൻ നിർമ്മാണത്തിനായി നൽകിയത്. എം.എൽ.എയുടെ 2020-21 മണ്ഡലം പ്രത്യേക വികസനനിധിയിൽ നിന്ന് 10ലക്ഷം രൂപ വകയിരുത്തിയാണ് മന്ദിര നിർമ്മാണം പൂർത്തിയാക്കിയത്. ഇവിടെ രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റുകൾ, പാർക്കിംഗ് സ്ഥലം,ഗ്യാരേജ്,ഓഫീസ്, വിശ്രമമുറി, 2ടോയ‌്‌ലെറ്റുകൾ, കുടിവെളള സംവിധാനം എന്നിവ പൂർത്തിയാക്കിയിട്ടുണ്ട്. എന്നിട്ടും ജീവനക്കാർക്കുളള സൗകര്യത്തിലും വാഹനങ്ങൾ പാർക്കു ചെയ്യാനുളള സൗകര്യങ്ങളും കുറവാണെന്നാണ് ഡിപ്പാർട്ട്മെന്റ് പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |