ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മുതൽ ഡൽഹിയിൽ
ന്യൂഡൽഹി : നാഗ്പൂരിൽ നടന്ന ആദ്യ ടെസ്റ്റിൽ രണ്ടര ദിവസം കൊണ്ട് ഓസ്ട്രേലിയക്കാരുടെ കഥ കഴിച്ച ഇന്ത്യൻ ടീം നാലുമത്സര പരമ്പരയിലെ രണ്ടാം ടെസ്റ്റിനായി നാളെ മുതൽ ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇറങ്ങുന്നു.പരമ്പരയിൽ 3-0ത്തിനോ 3-1നോ വിജയിച്ചാലേ ജൂണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ബർത്ത് ലഭിക്കൂ എന്നതിനാൽ ഇന്ത്യ വാശിയോടെയാവും കളത്തിലിറങ്ങുക. നാഗ്പുരിൽ കുടുങ്ങിപ്പോയ ഇന്ത്യയുടെ സ്പിൻകെണിയിൽ നിന്ന് രക്ഷനേടാനുള്ള തന്ത്രങ്ങൾ മെനയുകയാണ് മറുവശത്ത് കംഗാരുക്കൾ.
ഇരു ടീമുകളും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി പരിശീലനം നടത്തിയിരുന്നു.ഇവിടെയും സ്പിന്നർമാർക്ക് നിറഞ്ഞാടാൻ പ്രാപ്തമായ പിച്ചാകും ഒരുക്കുക എന്നാണ് സൂചന. ഓസീസ് ടീമും ഇന്ത്യൻ ടീമും പിച്ച് പരിശോധന നടത്തിയിരുന്നു. അശ്വിൻ,ജഡേജ,അക്ഷർ പട്ടേൽ എന്നിങ്ങനെ മൂന്ന് സ്പിന്നർമാരുമായി തന്നെയാവും ഇന്ത്യ ഇറങ്ങുക. ആദ്യ ടെസ്റ്റിൽ നിന്ന് നടുവിനേറ്റ പരിക്കുമൂലം വിട്ടുനിന്ന ബാറ്റർ ശ്രേയസ് അയ്യർ ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിനൊപ്പം ചേർന്നിട്ടുണ്ട്. ബാംഗ്ളൂരിലെ നാഷൽ ക്രിക്കറ്റ് അക്കാഡമിയിലാണ് ശ്രേയസ് ചികിത്സ നടത്തിയത്.
100
ഇന്ത്യൻ താരം ചേതേശ്വർ പുജാരയുടെ നൂറാം ടെസ്റ്റാണിത്.കഴിഞ്ഞ ടെസ്റ്റിൽ പുരാജയ്ക്ക് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.
2017
ന് ശേഷം ആദ്യമായാണ് വിരാട് കൊഹ്‌ലി തന്റെ ജന്മനാടായ ഡൽഹിയിൽ ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. 105 ടെസ്റ്റുകളിലെത്തിയ തന്റെ കരിയറിൽ മൂന്ന് മത്സരങ്ങൾ മാത്രമാണ് വിരാട് ഹോം ഗ്രൗണ്ടിൽ കളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |