തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരസഭ ഇന്നലെവരെ നീക്കിയത് 246 ടൺ മാലിന്യം. ഭക്തർ കൊണ്ടുവന്ന വിറക്, പ്ളാസിറ്റിക്ക്,ആഹാരപദാർത്ഥങ്ങൾ ഉൾപ്പെടെയുള്ള മാലിന്യത്തിന്റെ ആകെ കണക്കാണിത്. ഈഞ്ചയ്ക്കലിലെ കെ.എസ്.ആർ.ടി.സി യാർഡിലും കരമനയിലെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുമാണ് പ്ളാസിറ്റിക്ക് മാലിന്യമടക്കമുള്ളവ സംസ്കരിച്ചത്.
ഒന്നരദിവസം നീണ്ട ശുചീകരണത്തിൽ മാലിന്യം നീക്കം പൂർണമായെന്ന് നഗരസഭ അറിയിച്ചു. എന്നാൽ ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി, പാളയം, എന്നീ ഭാഗങ്ങളിൽ നിന്നു ചുടുകല്ലുകൾ നീക്കം ചെയ്യാത്തത് യാത്രക്കാർക്ക് തടസമുണ്ടാക്കി. യൂണിവേഴ്സിറ്റി കോളേജിനകത്തെ ചുടുകല്ല് നീക്കം ചെയ്യാത്തത് വിദ്യാർത്ഥികളുടെയും അധികൃതരുടെയും പ്രതിഷേധത്തിനിടയാക്കി. തുടർന്ന് ഇന്നലെ രാത്രിയോടെ ഇവ മാറ്റി.
ശേഖരിച്ചത് 35 ലോഡ് ചുടുകല്ല്
പൊങ്കാലയ്ക്ക് ശേഷം ഭക്തർ ഉപേക്ഷിച്ച 32 ലോഡ് ചുടുകല്ലുകൾ നഗരസഭ ശേഖരിച്ച് ഇന്നലെ പുത്തരിക്കണ്ടം മൈതാനത്ത് എത്തിച്ചു. പൊങ്കാലയ്‌ക്കുപയോഗിച്ച ചുടുകല്ലുകൾ മറ്റാരെങ്കിലും ശേഖരിച്ചാൽ നടപടിയുണ്ടാകുമെന്ന മേയർ ആര്യാ രാജേന്ദ്രന്റെ പ്രസ്താവന വിവാദത്തിലായിരുന്നു. കല്ലുകൾ നഗരസഭയിലെ ലൈഫ് ഭവന പദ്ധതിക്കായി വിനിയോഗിക്കും.ഇതിനായുള്ള മുൻഗണന പട്ടിക അപേക്ഷ ക്ഷണിച്ചു. അതിദരിദ്രർ,ആശ്രയ ഗുണഭോക്താക്കൾ, വിധവ,വികലാംഗർ, മാരക രോഗം ബാധിച്ചവർ,കിടപ്പുരോഗികൾ എന്നിവർക്കാണ് മുൻഗണന. ലൈഫിൽ വീട് അനുവദിച്ചവർ റേഷൻ കാർഡിന്റെ പകർപ്പ് സഹിതം 10ന് മുൻപ് അപേക്ഷിക്കണം.
കല്ലുകൾ നശിപ്പിച്ചെന്ന് പരാതി
പൊങ്കാലയ്ക്ക് പിന്നാലെ ചുടുകല്ലുകൾ ചിലർ മനഃപൂർവ്വം നശിപ്പിച്ചെന്ന് പരാതിയുർന്നു. മേയറുടെ ചാല,ഫോർട്ട് തുടങ്ങിയ വാർഡുകളിലാണ് കട്ടകൾ രണ്ടായി മുറിച്ചിട്ടത്. കല്ലുകൾ ശേഖരിക്കാനെത്തിയ തൊഴിലാളികൾ ഇത് നഗരസഭയെ അറിയിച്ചു.തുടർന്ന് മുറിക്കല്ലുകളും ശേഖരിക്കാൻ നിർദ്ദേശിച്ചു. അരലോഡ് കല്ലുകൾ രണ്ടായി മുറിച്ചതായി കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |