ചേർത്തല: കോളേജ് ആർട്സ് ദിനാഘോഷത്തിൽ സിനിമാറ്റിക് ഡാൻസ് അനുവദിക്കാത്തതിനെച്ചൊല്ലി വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തെത്തുടർന്ന് എൻ.എസ്.എസ് കോളേജ് അടച്ചു. സർവകലാശാല പരീക്ഷകൾ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന ആഘോഷത്തിന്റെ അവസാന ഘട്ടത്തിലാണ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസ് ഒരുക്കിയത്. എന്നാൽ പരിപാടിയിൽ സിനിമാറ്റിക് ഡാൻസ് ഉൾപ്പെടുത്താനാവില്ലെന്ന നിലപാടിലായിരുന്നു കോളേജ് അധികൃതർ. ഇതോടെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തി. എസ്.എഫ്.ഐയും പിന്തുണച്ചു. ഇതിനിടെ
കോളേജിന്റെ ഗേറ്റ് പൂട്ടി പ്രിൻസിപ്പലിനെ യൂണിയൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഉപരോധിച്ചു. കോളേജിനു മുന്നിൽ പ്രതീകാത്മകമായി സിനിമാറ്റിക് ഡാൻസ് നടത്തി പ്രതിഷേധിക്കുകയും ചെയ്തു.
വസ്ത്രധാരണത്തിലടക്കം അനാവശ്യമായ നിയന്ത്റണങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെയുളള പ്രതിഷേധമാണ് നടന്നതെന്ന് യൂണിയൻ ഭാരവാഹികൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തുമ്പോഴാണ് നിയന്ത്റണങ്ങളെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. എന്നാൽ മുൻകൂട്ടി തീരുമാനിക്കാതിരുന്ന നൃത്തയിനം അനുവദിക്കാനാകില്ലെന്ന നിലപാടെടുത്തപ്പോഴാണ് ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധിച്ചതെന്ന് പ്രിൻസിപ്പൽ പറയുന്നു. പ്രശ്നമുണ്ടാക്കിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെ വിളിപ്പിച്ചിട്ടുണ്ടെന്നും അന്നുതന്നെ പി.ടി.എ ചേർന്ന് തുടർ നടപടികൾ സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |