തിരുവനന്തപുരം: വേനൽ കടുത്തതിനെത്തുടർന്ന് തമിഴ്‌നാട്ടിൽ നിന്നുളള പച്ചക്കറികളുടെ വരവ് ജില്ലയിൽ കുറഞ്ഞതോടെ വെണ്ടയ്ക്ക,അമരയ്ക്ക ഉൾപ്പെടെയുളള പച്ചക്കറികൾക്ക് ചാല മാർക്കറ്റിൽ അടക്കം ക്ഷാമം. ഇതോടെ ചോറിനൊപ്പം തോരൻ കൂട്ടി കഴിക്കാൻ വെണ്ടയ്ക്കയും അമരയ്ക്കയും വാങ്ങാൻ ചാലയിലും മറ്റ് പച്ചക്കറി മാർക്കറ്റുകളിലും എത്തുന്നവർക്ക് കൈയിലെ പണം തികയാതെ വരും. കിലോയ്‌ക്ക് 40 രൂപയായിരുന്ന അമരയ്ക്കക്ക് 70 രൂപയായി. 30 രൂപയായിരുന്ന വെണ്ടയ്ക്കക്കയും വില 50 ആയി. സാധാരണക്കാരന്റെ അടുക്കള ബഡ്‌ജറ്റ് താളംതെറ്റിച്ച് പടവലം,തക്കാളി,വെളളരി ഉൾപ്പെടെയുളള പച്ചക്കറികൾക്കും വില ഉയർന്നിട്ടുണ്ട്.
മാസങ്ങൾക്കു മുമ്പ് വെണ്ടയ്ക്ക വില താഴ്ന്നതോടെ തമിഴ്നാട്ടിലെ കർഷകരിൽ ഒരുവിഭാഗം വിലയിടിവ് ബാധിക്കാത്ത മറ്റ് കൃഷികളിലേക്ക് തിരിഞ്ഞതും വില ഉയരാൻ കാരണമായതായി ചാലയിലെ മൊത്തവ്യാപാരികൾ പറയുന്നു.തമിഴ്നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ മഴക്കാലം എത്തുന്നതുവരെ വില ഉയർന്നുനിൽക്കാനാണ് സാദ്ധ്യതയെന്നും ഇവർ പറയുന്നു. വില ഉയർന്നതോടെ ജില്ലയിലെ ചില്ലറവ്യാപാരകേന്ദ്രങ്ങളിൽ പലയിടങ്ങളിലും പച്ചക്കറിക്കിറ്റ് വിതരണം നിറുത്തി. വിലക്കൂടുതലുള്ള ഉത്പന്നങ്ങൾ ഉൾപ്പെടുത്തി കിറ്റ് നൽകാനാകില്ലെന്നാണ് കടയുടമകൾ പറയുന്നത്. അതേസമയം,പച്ചക്കറികൾക്ക് കൃത്രിമക്ഷാമമുണ്ടാക്കാനുളള ശ്രമമെന്നാണ് നഗരത്തിലെ ഹോട്ടലുടമകളുടെ ആരോപണം.
ചൂടു കൂടുന്നതും വേനൽ നേരത്തെ എത്തിയതും മൂലം പഴം,പച്ചക്കറി ഉത്പാദനം 30 ശതമാനം വരെ ഇത്തവണ കുറയാമെന്നാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോർട്ടികൾച്ചർ റിസർച്ചിന്റെ മുന്നറിയിപ്പ്. കാബേജ്,കോളിഫ്ലവർ,തക്കാളി, ഇലക്കറികൾ എന്നിവയുടെ ഉത്പാദനം വലിയതോതിൽ കുറയും. ഗുണനിലവാരം,തൂക്കം,പോഷകമൂല്യം എന്നിവയെയും പ്രതികൂലമായി ബാധിക്കും.കാലാവസ്ഥയിലെ മാറ്റം വിളവെടുപ്പിന്റെ സമയക്രമത്തിലും മാറ്റം വരുത്തും. ഇത് വിതരണത്തെ പ്രതികൂലമായി ബാധിക്കുമെന്നും വിലവർദ്ധനയ്‌ക്ക് കാരണമാകുമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |