മുംബയ്: രാജ്യത്തെ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിലെത്തി. മെറ്റൽ, ബാങ്കിങ്, ധനകാര്യ ഓഹരികളിൽ ഉണ്ടായ ശക്തമായ മുന്നേറ്റം മൂലമാണ് സൂചികകൾ ഇന്നും നേട്ടത്തോടെ അവസാനിച്ചത്. കൂടാതെ രൂപയുടെ മൂല്യം ശക്തിയാർജ്ജിച്ചതും, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞതും വിപണിയിൽ അനുകൂലമായി. വലിയ ചാഞ്ചാട്ടമുണ്ടായെങ്കിലും സെൻസെക്സ് 355.06 പോയിന്റ് ഉയർന്ന് 57,989.90 ലും, നിഫ്റ്റി 114.45 പോയിന്റ് വർധിച്ച് 17,100.05 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 58,178.94 ലെത്തിയിരുന്നു.
എച്ച് സി എൽ ടെക്ക്, അൾട്രാ സിമന്റ്, നെസ്‌ലെ ഇന്ത്യ, ടാറ്റ സ്റ്റീൽ, കൊട്ടക് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ, എച്ച്ഡിഎഫ് സി, എച്ച് ഡിഎഫ് സി ബാങ്ക് എന്നിവ ലാഭത്തിലാണ് അവസാനിച്ചത്. ഐടിസി, മാരുതി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എന്നിവ നഷ്ട്ടത്തിലായി. ഏഷ്യൻ വിപണിയിൽ ഷാങ്ഹായി, ടോക്കിയോ, സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തിലാവസാനിച്ചു. ഉച്ച കഴിഞ്ഞുള്ള സെഷനിൽ യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം ചെയ്തിരുന്നത്. യു എസ് വിപണിയും വ്യാഴാഴ്ച ഉയർന്നിരുന്നു. അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 1.16 ശതമാനം വർധിച്ച് ബാരലിന് 75.57 ഡോളറായി.
ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ ഉയർന്ന് 82.58 രൂപയായി. വിദേശ നിക്ഷേപകർ 282.06 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |