ചാരുംമൂട്: സ്വകാര്യബസ് യാത്രയ്ക്കിടെ പെൺകുട്ടിയെ ശല്യം ചെയ്തതിന് പള്ളിക്കൽ പഴകുളം കോട്ടപ്പുറം പള്ളിക്കിഴക്കതിൽ ആഷിക്കിനെ (25) നൂറനാട് പൊലീസ് പിടികൂടി. കഴിഞ്ഞ മാസം 20ന് വൈകിട്ട് അഞ്ചിന് മാവേലിക്കര- പന്തളം റൂട്ടിലോടുന്ന ബസിലായിരുന്നു സംഭവം.
ചാരുംമൂട്ടിൽ നിന്ന് കയറിയ പ്രതി പെൺകുട്ടി ഇരുന്ന സീറ്റിന് പിന്നിൽ ഇരുന്ന ശേഷമാണ് ശല്യം തുടങ്ങിയത്. പെൺകുട്ടി പ്രതികരിച്ചപ്പോൾ മദ്യലഹരിയിലായിരുന്ന പ്രതി വഴക്കുണ്ടാക്കി. യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ ഇറക്കിവിട്ടു. ആ സമയം ബസ് ജീവനക്കാർ വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല. തുടർന്ന് പെൺകുട്ടി നേരിട്ട് നൂറനാട് പൊലീസിൽ പരാതി നൽകി. ബസ് പന്തളത്ത് വച്ച് വിദ്യാർത്ഥികൾ തടയുകയും പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഇതിനിടെ പ്രതി ഒളിവിൽ പോയി. കൊല്ലം ചിന്നക്കടയിലുള്ള സ്വകാര്യ ലോഡ്ജിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.
ലോഡ്ജിൽ കഴിയവേ പരിചയപ്പെട്ട ബംഗാളിയുടെ കൂടെ സ്ത്രീകൾക്കുള്ള ഷാൾ കച്ചവടത്തിനായി എല്ലാ ദിവസവും പുലർച്ചെ ട്രെയിൻ മാർഗം തിരുവനന്തപുരത്ത് പോവുകയും രാത്രി വളരെ വൈകി കൊല്ലത്ത് എത്തിച്ചേരുന്നതുമായിരുന്നു പതിവ്. ഇയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ ട്രെയിനിലും ബസിലും സഞ്ചരിക്കവേ സ്ത്രീകളുടെ ഫോട്ടോകൾ എടുത്ത് സൂക്ഷിക്കാറുണ്ടെന്നും കണ്ടെത്തി. മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ പി. ശ്രീജിത്ത്, എസ്.ഐ നിതീഷ്, സി.പി.ഒമാരായ ഷമീർ, ജയേഷ്, രഞ്ജിത്ത്, രാധാകൃഷ്ണൻ ആചാരി, പ്രസന്ന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |