ബംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി.ജെ.പി സ്ഥാനാർത്ഥിപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷൻ വിജ്ഞാപനത്തിനുശേഷം പ്രഖ്യാപിക്കുമെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. അടിച്ചമർത്തപ്പെട്ടവർക്കും അർഹതപ്പെട്ടവർക്കും പ്രതിനിധ്യം ഉറപ്പാക്കിയാകും സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. വോട്ടെടുപ്പ് തീയതി പ്രഖ്യാപിച്ചതിനുശേഷം മാത്രമാണ് പാർട്ടി എല്ലായിപ്പോഴും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. അതുതന്നെ പിന്തുടരും. പിന്നോക്ക ദുർബല ജനവിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കണമെന്നാണ് ബി.ജെ.പിയുടെ ആഗ്രഹം. ഇവർക്കുള്ള സംവരണം വർദ്ധിപ്പിക്കണമെന്ന ആവശ്യം കഴിഞ്ഞ 30 വർഷമായി നിലനിൽക്കുന്നു. എന്നാൽ തെറ്റായ വാഗ്ദാനങ്ങൾ മാത്രമാണ് കോൺഗ്രസ് ഇതുവരെ പിന്നോക്കകാർക്ക് നൽകിയത്.
അടിച്ചമർത്തപ്പെട്ടവർക്ക് ആനുകൂല്യങ്ങൾ നൽകാൻ കർണാടക സർക്കാർ പഠനം നടത്തുന്നതിന് മന്ത്രിസഭ ഉപസമിതി രൂപീകരിച്ചു. ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ച മുറയ്ക്ക് ഞങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു. തങ്ങൾക്ക് ചെയ്യാൻ കഴിയാത്തത് ബിജെപി ചെയ്തതിൽ നിരാശയിലാണ് കോൺഗ്രസ് നേതാക്കൾ. കോൺഗ്രസ് എപ്പോഴും പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളെ കബളിപ്പിച്ചിട്ടുണ്ട്. വഞ്ചന മാത്രമാണ് അവരുടെ ട്രാക്ക് കാർഡ്. താൻ ഒരിക്കലും തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് രാഷ്ട്രീയ പ്രവർത്തനം നടത്താറില്ല. നിരാലംബരുടെ ക്ഷേമത്തിനായി പ്രതിജ്ഞാബദ്ധമാണ് താനും തന്റെ സർക്കാരും.
നിലവിലുള്ള ബിജെപി സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളുടെ പട്ടിക ഉടൻ പുറത്തുവിടും.കുറെ പദ്ധതികൾ മുഖ്യമന്ത്രി വിശദീകരിച്ചു. ചരിത്രപരമായ തീരുമാനങ്ങൾ എടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ജനവിഭാഗത്തിന്റെ നാല് ശതമാനം സംവരണം ഇല്ലാതാക്കി മറ്റു രണ്ടു സമുദായങ്ങൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ സാമ്പത്തിക അടിസ്ഥാനത്തിൽ നാല് ശതമാനം സംവരണത്തിന് അവർക്ക് അർഹതയുണ്ടെന്നും എന്നാൽ ഇപ്പോൾ മുസ്ലിം വിഭാഗത്തിന് നാലിന് പകരം 10 ശതമാനം ആണ് സംവരണം നൽകുന്നത് എന്നും കർണാടക മുഖ്യമന്ത്രി പറഞ്ഞു. സംവരണ വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തത് മുസ്ലിം വിഭാഗ ത്തിന്റെ ക്ഷേമം മുൻനിർത്തിയാണെന്നും ബൊമ്മെ പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |