പാട്യാല: കൊലക്കുറ്റത്തിന് സുപ്രീംകോടതി ഒരു വർഷം തടവിന് ശിക്ഷിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു ഇളവ് ലഭിച്ചതിനെത്തുടർന്ന് ഇന്നലെ പുറത്തിറങ്ങി. ജയിലിൽ നിന്നിറങ്ങിയ സിദ്ദുവിന് വൻ വരവേല്പാണ് അണികളും കുടുംബാംഗങ്ങളും നല്കിയത്. നഗരങ്ങളിൽ അദ്ദേഹത്തിന്റെ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു. 35 വർഷം മുമ്പ് നടന്ന കൊലപാതകക്കുറ്റത്തിൽ കഴിഞ്ഞ വർഷം മേയിലാണ് സുപ്രീം കോടതി ഒരു വർഷത്തെ കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചത്. നല്ലനടപ്പ് പരിഗണിച്ച് ഇളവു നല്കുകയായിരുന്നു. സിദ്ദുവിന്റെ അഭിഭാഷകൻ എച്ച്.പി.എസ് വർമ്മയാണ് കഴിഞ്ഞ ദിവസം മോചനം സംബന്ധിച്ച വാർത്ത അറിയിച്ചത്.
1988 ഡിസംബർ 27ന് കാർ പാർക്കിംഗുമായി ബന്ധപ്പെട്ട തർക്കത്തിനിടെ സിദ്ദുവിന്റെ മർദ്ദനമേറ്റ് പാട്യാല നിവാസിയായ ഗുർനാം സിംഗ് (65) മരിച്ച കേസിലായിരുന്നു ശിക്ഷ. 2018ൽ കൊലപാതകത്തിൽ നിന്ന് സിദ്ദുവിനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയെങ്കിലും മരിച്ചയാളിന്റെ ബന്ധു നൽകിയ ഹർജിയിൽ ഉത്തരവ് പുനഃപരിശോധിച്ച് ഒരു വർഷം ശിക്ഷ വിധിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനെ തുടർന്ന് പഞ്ചാബ് പി.സി.സി അദ്ധ്യക്ഷ സ്ഥാനം രാജിവച്ചിരുന്നു.
ജനാധിപത്യം ചങ്ങലയിലാണെന്ന് രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടിയടക്കം സൂചിപ്പിച്ചുകൊണ്ട് സിദ്ദു പ്രതികരിച്ചു.മോചിതനായ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. രാജ്യത്ത് ഏകാധിപത്യം വന്നപ്പോൾ വിപ്ലവം വന്നെന്നും അതിന്റെ പേരാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബിനെ ദുർബലപ്പെടുത്താൻ ശ്രമം നടക്കുന്നു. ഇവിടെ രാഷ്ട്രപതി ഭരണം കൊണ്ടുവരാനാണ് ലക്ഷ്യം. ഖലിസ്ഥാൻ നേതാവ് അമൃത്പാലിനായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് സിദ്ദുവിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. രാഹുലിനും പ്രിയങ്കയ്ക്കും കോൺഗ്രസ് പ്രവർത്തകർക്കുമൊപ്പം ഒരു മതിൽ പോലെ താൻ നിൽക്കുന്നുവെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |