മുംബയ്: പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ഇന്ന് മുതൽ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാം. നോട്ട് മാറാൻ എത്തുന്നവർക്ക് മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ആർ.ബി.ഐ ബാങ്കുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. നോട്ടുമാറുന്നതിനായി ബ്രാഞ്ചിലെത്തുന്ന ഉപഭോക്താക്കൾ ഐഡന്റിററി പ്രൂഫോ, പ്രത്യേക അപേക്ഷോ ഫോമോ പൂരിപ്പിച്ച് നൽകേണ്ടതില്ലെന്നാണ് എസ്ബിഐ അറിയിപ്പിലുള്ളത്. ഫോം നൽകാതെ തന്നെ ഒരേ സമയം 20,000 രൂപ വരെ മാറ്റാമെന്നും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വിശദീകരണം നൽകി.
എന്നാൽ, 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ ജനം ധൃതി കാട്ടേണ്ടതില്ലെന്നും നാലു മാസത്തെ സാവകാശമുണ്ടെന്നും റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നോട്ട് മാറ്റിയെടുക്കൽ ഇന്ന് തുടങ്ങുന്ന സാഹചര്യത്തിലാണിത്. നോട്ട് പിൻവലിക്കൽ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല. 2016ൽ നിറുത്തലാക്കിയ 1000 രൂപ നോട്ടുകൾ തിരിച്ചു കൊണ്ടുവരാൻ ആലോചനയില്ല. നോട്ട് മാറ്റാനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്താനും, ചൂടു കൂടുതലായതിനാൽ ക്യൂവിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദേശങ്ങളിലും മറ്റുമുള്ളവർക്ക് സെപ്‌തംബർ 30നുള്ളിൽ 2000 നോട്ട് മാറ്റിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ സമയ പരിധി നീട്ടുന്നതിനെക്കുറിച്ച് അപ്പോൾ ആലോചിക്കും. അച്ചടിച്ച ആവശ്യത്തിലധികം നോട്ടുകൾ റിസർവ് ബാങ്കിന്റെ പക്കലുണ്ട്. 1000, 500 രൂപ നോട്ടുകൾ പിൻവലിച്ചപ്പോൾ പണത്തിന്റെ മൂല്യം വേഗത്തിൽ പുനഃസ്ഥാപിക്കാനാണ് 2000 രൂപ നോട്ടുകൾ പുറത്തിറക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |