ന്യൂഡൽഹി: ഡൽഹി മുൻ ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന് ആശ്വാസമായി ജൂലായ് 11വരെ ഇടക്കാല ജാമ്യം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ സുപ്രീംകോടതി അവധിക്കാല ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. തീഹാർ ജയിലിലെ കുളിമുറിയിൽ തെന്നിവീണ് പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ജെയിനിന്റെ മോശം ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി.
സ്വകാര്യ ആശുപത്രിയിലേക്ക് മാറാൻ അനുമതി നൽകണമെന്ന ആവശ്യം കോടതി അനുവദിച്ചു. ഏത് ആശുപത്രിയിൽ ചികിത്സ തേടണമെന്ന് ജെയിന് തീരുമാനിക്കാം. ഡൽഹി വിട്ടുപോകാൻ പാടില്ല. സാക്ഷികളെ സ്വാധീനിക്കരുത്. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതും കോടതി വിലക്കി.
ജാമ്യാപേക്ഷയെ എതിർത്ത ഇ.ഡി, എയിംസിലെ ഡോക്‌ടർമാരുടെ വിദഗ്ദ്ധ പാനൽ ജെയിനെ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. ഡൽഹി മുൻ ആരോഗ്യമന്ത്രി ആയതിനാൽ മെഡിക്കൽ രേഖകളിൽ തിരിമറി നടക്കാൻ സാദ്ധ്യതയുണ്ടെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു അറിയിച്ചു.
ഭക്ഷണക്രമത്തിൽ തന്റെ വിശ്വാസപ്രകാരമുള്ള നിഷ്‌ഠ പാലിക്കുന്നത് കൊണ്ടാണ് സത്യേന്ദർ ജെയിന് ശരീരഭാരം കുറയുന്നതെന്നും കൂട്ടിച്ചേർത്തു. ഇടക്കാല ജാമ്യം അനുവദിച്ച ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, പി.എസ്. നരസിംഹ എന്നിവരടങ്ങിയ ബെഞ്ച്, ജെയിന്റെ മെഡിക്കൽ രേഖകൾ ഹാജരാക്കാൻ നിർദ്ദേശം നൽകി. ജൂലായ് 10ന് ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. ഇ.ഡി കേസിൽ 2022 മേയ് മുതൽ സത്യേന്ദർ ജെയിൻ തീഹാർ ജയിലിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |