ന്യൂഡൽഹി: ഡൽഹിയിൽ 16കാരിയെ തെരുവിൽ വച്ച് കുത്തിയും സ്ലാബിന്റെ കഷ്ണംകൊണ്ട് തലതകർത്തും അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മനഃശാസ്ത്രപരിശോധനയ്‌ക്ക് വിധേയനാക്കാൻ ഡൽഹി പൊലീസ്. സംഭവം നടന്ന ഡൽഹി രോഹിണിയിലെ ഷാഹ്ബാദ് ഡയറി മേഖലയിൽ ഇന്നലെ സാഹിലിനെ എത്തിച്ച് പൊലീസ് ക്രൈം സീൻ പുനഃസൃഷ്‌ടിച്ചു. സുരക്ഷാകാരണം മുൻനിറുത്തി പുലർച്ചെ നാലിനാണ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇതുവരെ കണ്ടെടുത്തിട്ടില്ല. കൊല നടത്തിയ ശേഷം പ്രതി സമീപത്തെ പാർക്കിൽ കിടന്നുറങ്ങിയെന്നും ഇയാൾ ഉപേക്ഷിച്ച മൊബൈൽ ഫോൺ ഓടയിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു.
34 ഗുരുതര പരിക്കുകളാണ് മൃതദേഹത്തിലുണ്ടായിരുന്നത്. അതിനാൽ പ്രതിയുടെ മാനസിക നില പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്തും. മൂന്ന് മണിക്കൂറോളം സമയമാകും ഇതിന് വേണ്ടിവരിക. കുടുംബം, സുഹൃത്തുക്കൾ, ജീവിതരീതി എന്നിവയെ കുറിച്ച് പ്രതിയോട് ചോദിക്കും. മനോരോഗ വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പെൺകുട്ടി ബന്ധത്തിൽ നിന്ന് പിന്നോട്ടു പോയതും അവഗണിച്ചതുമാണ് കൊലപാതക കാരണമെന്ന് സാഹിൽ മൊഴി നൽകിയിരുന്നു. എന്നാൽ, ഈ മൊഴി പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഞായറാഴ്‌ച രാത്രി 8.45നായിരുന്നു രാജ്യത്തെ ഞെട്ടിച്ച കൊലപാതകം.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സാമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
വീടൊഴിഞ്ഞു പോകണമെന്ന് നാട്ടുകാർ
സാഹിലിന്റെ കുടുംബം വീടൊഴിഞ്ഞു പോകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. രണ്ടു വർഷമായി മാതാപിതാക്കളോടും മൂന്ന് സഹോദരിമാർക്കുമൊപ്പം ഷാഹ്ബാദ് ഡയറി മേഖലയിലെ വാടകവീട്ടിലാണ് സാഹിൽ കഴിഞ്ഞിരുന്നത്. ക്രൂരകൃത്യം നടത്തിയയാളുടെ കുടുംബം ഇനി സ്ഥലത്ത് തുടരാൻ പാടില്ലെന്നാണ് സ്ഥലവാസികളുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |