ന്യൂഡൽഹി : 2014ലെ നേപ്പാൾ യാത്രയിൽ താൻ മുന്നോട്ടുവച്ച ഹിറ്റ് ഫോർമുലയെ കുറിച്ച് ഓർമിപ്പിച്ചും, ഇന്നലെ ഇരുരാജ്യങ്ങളും ഒപ്പിട്ട സുപ്രധാന കരാറുകൾ ഇന്ത്യ - നേപ്പാൾ ബന്ധത്തെ സൂപ്പർ ഹിറ്രാക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. നാലു ദിവസത്തെ സന്ദർശനത്തിനായി രാജ്യത്തെത്തിയ നേപ്പാൾ പ്രധാനമന്ത്രി പുഷ്‌പകമൽ ദഹൽ പ്രഛണ്ഡയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുളള പരസ്‌പര സഹകരണം ഹിമാലയത്തോളം ഉയരുന്ന രീതിയിൽ, അതിർത്തിയിലെ അടക്കം എല്ലാ തർക്കങ്ങളും പരിഹരിക്കും. ദീർഘകാലത്തേക്കുളള ഊർജ്ജ - വാണിജ്യക്കരാറിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു. ഇത് രണ്ട് രാജ്യങ്ങളിലെയും ഊർജ്ജ മേഖലയ്‌ക്ക് കരുത്തുപകരും. സാംസ്‌കാരിക ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാമായണ സർക്യൂട്ടുമായി ബന്ധപ്പെട്ട പദ്ധതികൾ വേഗത്തിലാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി, നരേന്ദ്രമോദിയെ നേപ്പാളിലേക്ക് ക്ഷണിച്ചു.
ഊർജ്ജം, ഗതാഗതം, അടിസ്ഥാനസൗകര്യ വികസനം, വാണിജ്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്താൻ ഇരുനേതാക്കളും ചർച്ച നടത്തി. ഏഴ് സുപ്രധാന കരാറുകളിൽ ഒപ്പിട്ടു. ഉത്തർപ്രദേശിലെ രുപയിദിഹയിലും, നേപ്പാളിലെ നേപ്പാൾ ഗഞ്ചിലും നിർമിച്ച ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് ഇരുനേതാക്കളും ഉദ്ഘാടനം ചെയ്‌തു. ബീഹാറിലെ ബത്‌നാഹയിൽ നിന്ന് നേപ്പാൾ കസ്റ്റംയാർഡ് വരെയുളള കാർഗോ ട്രെയിനും ഓൺലൈൻ മുഖനേ ഉദ്ഘാടനം നിർവഹിച്ചു.
2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ യാത്രയിലാണ് ഹിറ്ര് ഫോർമുല മുന്നോട്ടുവച്ചത്. ഹൈവേ (റോഡ് ഗതാഗതം), ഐ വേ (ഡിജിറ്റൽ കണക്‌റ്രിവിറ്റി) , ട്രാൻസ് വേ (രാജ്യാന്തര അതിർത്തികളിലെ ഭൗതിക കണക്റ്രിവിറ്റി) എന്നിവയാണ് വിഭാവനം ചെയ്‌തിരുന്നത്. ഇരുരാജ്യങ്ങൾക്കും അതിർത്തികളുടെ തടസമില്ലാതെ പരസ്‌പര സഹകരണം ഊട്ടിയുറപ്പിക്കാനാണിത്.
2022 ഡിസംബറിൽ നേപ്പാൾ പ്രധാനമന്ത്രിയായ ശേഷം പുഷ്‌പകമൽ ദഹൽ പ്രഛണ്ഡ ഉഭയകക്ഷി ചർച്ചകൾക്കായി നടത്തുന്ന ആദ്യ വിദേശയാത്രയാണിത്. ഇന്നലെ രാവിലെ രാജ്ഘട്ടത്തിലെത്തി പുഷ്‌പാർച്ചന നടത്തി. ഇന്ന് മദ്ധ്യപ്രദേശിലെ ഉജ്ജയിനും ഇൻഡോറും സന്ദർശിക്കും.
റോട്ടി - ബേട്ടി ബന്ധം
റോട്ടി - ബേട്ടി ബന്ധമെന്നാണ് ഇന്ത്യ നേപ്പാൾ ബന്ധത്തെ കുറിച്ച് ഇരുനേതാക്കളും പല അവസരത്തിലും പറഞ്ഞത്. ഇരുരാജ്യങ്ങളിലുമുളളവർ പരസ്‌പര വിവാഹം ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് ഈ പരാമർശം. നേപ്പാളും ഇന്ത്യയും തമ്മിൽ 1850 കിലോമീറ്റർ അതിർത്തിയാണ് പങ്കിടുന്നത്. സിക്കിം, പശ്ചിമബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് അതിർത്തി പങ്കിടുന്നത്. ചരക്കുനീക്കത്തിന് നേപ്പാൾ അധികം ആശ്രയിക്കുന്നത് ഇന്ത്യയെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |