തിരുവനന്തപുരം: ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റുമാരുടെ പുന:സംഘടനയെച്ചൊല്ലി ഗ്രൂപ്പുകൾ ഇടഞ്ഞുനിൽക്കെ, തീരുമാനത്തെ പിന്തുണച്ച് ഹൈക്കമാൻഡ് രംഗത്തെത്തിയത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസമായി.
എ ഗ്രൂപ്പിന് പിന്നാലെ ഐ വിഭാഗവും പുന:സംഘടനയിലെ അവഗണനയ്ക്കെതിരെ
ഇന്നലെ എതിർപ്പ് പരസ്യമാക്കി. എ വിഭാഗം ഇന്നലെ മലപ്പുറത്ത് നേതാക്കളുടെ ഗ്രൂപ്പ് യോഗം ചേർന്നു. മറ്റിടങ്ങളിലും ഗ്രൂപ്പ് യോഗങ്ങൾ സജീവമാക്കാനാണ് തീരുമാനം. എന്നാൽ,
എല്ലാവരെയും തൃപ്തിപ്പെടുത്താനാകില്ലെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി താരിഖ് അൻവർ ഇന്നലെ ഡൽഹിയിൽ പ്രതികരിച്ചത്. 12 വർഷത്തിന് ശേഷം പുന:സംഘടന നടക്കുമ്പോൾ ചെറിയ അസ്വാരസ്യങ്ങളൊക്കെ സ്വാഭാവികമാണെന്നാണ് ഹൈക്കമാൻഡ് നിലപാട്. ഇതോടെ പുന:സംഘടനയിൽ ഇനി മാറ്റത്തിന് സാദ്ധ്യതയില്ലെന്നുറപ്പായി.
പുന:സംഘടനയിൽ കാര്യമായ കൂടിയാലോചന നടന്നിട്ടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകൾ പരാതിപ്പെടുന്നത്. ആദ്യം പരസ്യ എതിർപ്പുയർത്തിയത് എ വിഭാഗമാണ്. പുന:സംഘടനയിൽ വേണ്ടത്ര കൂടിയാലോചന നടന്നിട്ടില്ലെന്ന പരാതി ഹൈക്കമാൻഡിനെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകേണ്ട സമയമാണിതെന്നും വയനാട് ക്യാമ്പിൽ അക്കാര്യം തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എ വിഭാഗത്തിൽ നിന്ന് കഴിഞ്ഞ ദിവസം എം.എം. ഹസനും ബെന്നി ബെഹനാനും പരസ്യമായി എതിർപ്പറിയിച്ചിരുന്നു. എം.കെ. രാഘവൻ എം.പിയും എതിർപ്പ് പറഞ്ഞു. എന്നാൽ, പാർട്ടി കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റാണ് അഭിപ്രായം പറയേണ്ടതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
കൂടിയാലോചന നടന്നില്ലെന്ന ഗ്രൂപ്പുകളുടെ പരാതി തള്ളിയ താരിഖ് അൻവർ, പരാതിയുള്ളവരുമായെല്ലാം സംസാരിച്ചതായും വ്യക്തമാക്കി.
വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് എ വിഭാഗം. ഇപ്പോഴത്തെ നില തുടർന്നാൽ ഗ്രൂപ്പിന്റെ നിലനില്പ് പോലും അപകടത്തിലാവും. എ വിഭാഗത്തെപ്പോലെ ഗ്രൂപ്പ് യോഗം വിളിച്ചുചേർക്കാവുന്ന നിലയിലല്ല ഐ വിഭാഗം. അതൃപ്തി ഹൈക്കമാൻഡിനെ നേരിൽ കണ്ടറിയിക്കാനാണവരുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |