കോട്ടയം : കൊവിഡിന് ശേഷം വ്യാപകമായി പശുവളർത്തൽ ആരംഭിച്ചെങ്കിലും പാലുത്പാദനച്ചെലവും കാലിത്തീറ്റ വിലവർദ്ധനയും ക്ഷീരകർഷകരെ ബുദ്ധിമുട്ടിലാക്കുന്നു. ഉത്പാദനച്ചെലവിന് ആനുപാതികമായ വില ലഭിക്കുന്നില്ലെന്നതാണ് ക്ഷീരമേഖല നേരിടുന്ന പ്രശ്നം. ഇതോടെ പലരും പശുവളർത്തൽ ഉപേക്ഷിക്കുകയാണ്. വർഷം ആയിരത്തിലേറെ കർഷകർ ക്ഷീരമേഖലയിൽ നിന്ന് കൊഴിഞ്ഞു പോകുന്നുവെന്നാണ് കണക്ക്. പാലിന് ഒരു വർഷത്തിനുള്ളിൽ 5 രൂപയോളമാണ് വർദ്ധിച്ചത്. എന്നാൽ തീറ്റയ്ക്ക് 250 രൂപയോളം കൂടി. അസംസ്‌കൃത വസ്തുക്കളുടെ വില കൂടുന്നതും ലഭ്യതയിൽ കുറവുണ്ടാവുന്നതുമാണ് കാലിത്തീറ്റയുടെ വില വർദ്ധിക്കാൻ കാരണം. വൈക്കോൽ, കാത്സ്യം സപ്ലിമെന്റ്‌സ്, മരുന്നുകൾ തുടങ്ങിയവയുടെ വിലയും കൂടി. ക്ഷീരകർഷകർക്ക് ലഭ്യമായിരുന്ന പല ആനുകൂല്യങ്ങളും സബ്‌സിഡികളും ഓരോന്നായി സർക്കാർ നിറുത്തലാക്കുകയാണ്. ഒരു ലീറ്റർ പാലിന് 4 രൂപ സഹായം നൽകാൻ സംസ്ഥാന സർക്കാർ പദ്ധതി ആവിഷ്‌കരിച്ചിരുന്നു. എന്നാൽ 2022 ജൂണിൽ ഒരു മാസം മാത്രമാണ് ഇത് ലഭിച്ചത്.
പാൽ വിറ്റാൽ ലാഭം തുച്ഛം
ജില്ലയിലെ ഭൂരിഭാഗം ക്ഷീരകർഷകരും പാൽ വില്പനയ്ക്ക് ആശ്രയിക്കുന്നത് ക്ഷീര സംഘങ്ങളെയാണ്. 60 രൂപ ലിറ്ററിന് പാൽ വിൽക്കുമ്പോൾ കൊഴുപ്പും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് 40 - 45 രൂപയ്ക്കാണ് മിൽമ ക്ഷീരകർഷകരിൽ നിന്ന് ഏറ്റെടുക്കുന്നത്. പശുവിനെ വളർത്താനുള്ള ദൈംനംദിന ചെലവുകൾ നോക്കിയാൽ ഈ വില ലാഭകരമല്ല. കാലാവസ്ഥാ വ്യതിയാനം, തീറ്റയിലെ വ്യത്യാസം എന്നിവ അനുസരിച്ച് കൊഴുപ്പിൽ വ്യത്യാസം വരാം. ചൂടു കൂടിയതോടെ ഇപ്പോൾ ഉത്പാദനം കുറഞ്ഞിട്ടുമുണ്ട്. പശുവിന്റെ ലഭ്യത കുറഞ്ഞതോടെ പുതിയ പശുവിനെ വാങ്ങണമെങ്കിലും വലിയ തുക കൊടുക്കണം.
സാന്ത്വനമേകാതെ പദ്ധതികൾ
ഇൻഷ്വറൻസ് പരിരക്ഷ നൽകുന്ന ക്ഷീര സാന്ത്വനം പദ്ധതിയും ഗുണമില്ലാതായി
പശുചത്താലും അകിടുവീക്കമുണ്ടായാലും കിട്ടേണ്ട പരിരക്ഷ ഇല്ലാതായി
ആനുകൂല്യങ്ങൾ ചുരുക്കിയത് ഇൻഷ്വറൻസ് കമ്പനികളെ സഹായിക്കാൻ
' പാൽ അളക്കുന്ന പല ക്ഷീര സംഘങ്ങളിലും മുൻ മാസങ്ങളിൽ ഉണ്ടായിരുന്ന അളവിനെക്കാൾ കുറവാണ് ഇപ്പോൾ ലഭിക്കുന്നത്. പശുക്കളെ വളർത്തുന്നതിൽനിന്ന് കർഷകർ പിൻവാങ്ങുന്നതിന്റെ തെളിവാണിത്''
-രാജപ്പൻ, ക്ഷീരകർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |