കോലഞ്ചേരി: വിളവിൽ അല്പം കുറവുണ്ടെങ്കിലും കൊക്കോ ഈ സീസണിൽ കർഷകന് തുണയാകുമെന്ന് പ്രതീക്ഷ. വിവിധ കാരണങ്ങളാൽ ഉത്പാദനത്തിലുണ്ടായ കുറവാണ് വില വർദ്ധനയ്ക്ക് ഇടയാക്കിയത്. കൊക്കോ പരിപ്പ് കിലോയ്ക്ക് 310 രൂപയാണ് ഇന്നലത്തെ വില. പച്ചപ്പരിപ്പിന് 100 രൂപ വരെ വില ലഭിക്കുന്നുണ്ട്. ചരിത്ര വിലയാണ് ഇതെന്ന് വ്യാപാരികൾ പറയുന്നു. മുൻ കാലങ്ങളിൽ 240 വരെ വില വന്നിരുന്നു. എന്നാൽ ആദ്യമായാണ് 300 കടക്കുന്നത്.
ഒരു കാലത്ത് നമ്മുടെ വീട്ടുവളപ്പുകളിൽ ധാരാളമായി കൃഷി ചെയ്തിരുന്ന കൊക്കോ ലാഭകരമല്ലാത്തതിനാൽ വെട്ടി മാറ്റിയതാണ്. എന്നാൽ ഇന്നു കാലം മാറി, ചുരുങ്ങിയ ചിലവിൽ കൂടുതൽ വരുമാനം തരുന്ന വിളയായി കൊക്കോ മാറി. നേരത്തെ ശരാശരി വില ലഭിക്കാതെ വന്നതോടെയാണ് കർഷകർ കൊക്കോ കൃഷിയിൽ നിന്ന് പിന്തിരിഞ്ഞ് ജാതി, കുരുമുളക്, അടയ്ക്ക കൃഷികളിലേക്ക് മാറിയത്. അയൽ സംസ്ഥാനങ്ങളിലും വേണ്ടത്ര ഉത്പാദനം ഇല്ലാത്തതിനാൽ പുറത്തുനിന്ന് കൊക്കോ പരിപ്പ് എത്തുന്നില്ല.
ഇത്തരം സാഹചര്യത്തിൽ വീണ്ടും വില ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. രാജ്യത്തെ കൊക്കോ ഉത്പാദനത്തിന്റെ 40 ശതമാനത്തോളം സംസ്ഥാനത്താണ്. ഇടുക്കിയിലാണ് കൂടുതൽ കൃഷി. ജില്ലയിൽ കുന്നത്തുനാട്, പിറവം, വേങ്ങൂർ മേഖലകളിൽ കൃഷിയുണ്ട്. തമിഴ്നാട്, കർണ്ണാടക, ആന്ധ്ര പ്രദേശിലും കൃഷി വ്യാപകമായിട്ടുണ്ട്. പക്ഷേ, ഉയർന്ന വില ലഭിക്കുന്ന ഘട്ടത്തിൽ പല കർഷകർക്കും വിപണിയിലെത്തിക്കാൻ കൊക്കോ ഇല്ല.
വിലയുള്ളപ്പോൾ വിളവില്ല, വിളവുള്ളപ്പോൾ വിലയില്ല എന്നതാണ് കർഷകരുടെ സ്ഥിതി. കാലാവസ്ഥാ വ്യതിയാനവും രോഗ കീടബാധയുടെ അതിപ്രസരവും കാരണം പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ആഫ്രിക്കൻ രാജ്യങ്ങളിൽ കൊക്കോ ഉത്പാദനം കുറഞ്ഞു വരികയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യമായ ഐവറി കോസ്റ്റിൽ നിന്നുള്ള ഉത്പാദനത്തിലും കുറവാണ് . ഇതോടെ അന്താരാഷ്ട്ര വിപണിയിൽ കൊക്കൊ കുരുവിന്റെ ലഭ്യത കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |