SignIn
Kerala Kaumudi Online
Sunday, 06 October 2024 2.42 PM IST

മൂന്നാറിലെ എട്ട് വയസുകാരിയെ മറന്നോ...  വണ്ടിപ്പെരിയാർ മോഡൽ കൊലപാതകം നടന്ന് 4 വർഷം കഴിഞ്ഞിട്ടും നീതി അകലെ

Increase Font Size Decrease Font Size Print Page
pocso

മൂന്നാർ: വണ്ടിപ്പെരിയാറിൽ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ ഉറ്റവരെ പോലെ തന്നെ നാല് വർഷത്തിലേറെയായ നീതി നിഷേധത്തിന്റെ കഥ പറയാനുണ്ട് മൂന്നാറിലെ ഒരു എട്ടു വയസുകാരിയുടെ ബന്ധുക്കൾക്ക്. മൂന്നാർ ഗുണ്ടുമലയിലാണ് എട്ടു വയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച് നാല് വർഷം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് സാധിക്കാത്തത്. 2019 സെപ്തംബർ ഒമ്പതിനായിരുന്നു ഗുണ്ടുമല അപ്പർ ഡിവിഷനിലെ വീടിനുള്ളിൽ എട്ടു വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. പ്ലാസ്റ്റിക് വള്ളി കഴുത്തിൽ ചുറ്റി നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഊഞ്ഞാലാടി കളിക്കുന്നതിനിടെയുണ്ടായ അപകടമരണമാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ മൃതദേഹ പരിശോധനയിൽ കുട്ടി ക്രൂരമായ പീഡനത്തിനിരയായതായി കണ്ടെത്തിയതോടെയാണ് മരണം കൊലപാതകമാണെന്ന സംശയത്തിലേക്ക് നീങ്ങിയത്. പെൺകുട്ടി ഒന്നരവർഷത്തോളം ലൈംഗികചൂഷണത്തിനിരയായെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പുരോഗതിയില്ലാതെ വന്നതോടെ നർക്കോട്ടിക് ഡിവൈ.എസ്.പി എ.ജി. ലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന് കേസ് കൈമാറിയെങ്കിലും കുട്ടിയെ ചൂഷണം ചെയ്തത് ആരാണെന്ന് മാത്രം കണ്ടെത്താനായില്ല. ഫോറൻസിക് വിദഗ്ദരടങ്ങുന്ന സംഘം നടത്തിയ ശാസ്ത്രീയ പരിശോധനയിലും ഡമ്മി പരീക്ഷണത്തിലും മരണം കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. പെൺകുട്ടിയെ കെട്ടി തൂക്കിയതോ പ്ലാസ്റ്റിക് വള്ളി കഴുത്തിൽ വലിച്ചു മുറുക്കിയോ ആണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് മുൻ അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ കുട്ടിയുടെ അടുത്ത ബന്ധുക്കളിലേക്കടക്കം അന്വേഷണം നീണ്ടു. ഇവരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞതുമില്ല. സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ഒരാളെയാണ് മാതാപിതാക്കൾക്ക് സംശയം. കുട്ടിയെ മരിച്ചനിലയിൽ ആദ്യം കണ്ടത് ഇയാളാണെന്നാണ് മാതാപിതാക്കൾ പറയുന്നത്. ഇയാളെയും പൊലീസ് സംഘം നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നെങ്കിലും കാര്യമായ തെളിവുകൾ ലഭിച്ചില്ല. ഏകദേശം നൂറോളം കുടുംബങ്ങൾ മാത്രമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതിനാൽ സംഭവം നടന്നയുടൻ പൊലീസ് കാര്യക്ഷമമായ അന്വേഷണം നടത്തിയിരുന്നെങ്കിൽ പെൺകുട്ടിയെ ചൂഷണം ചെയ്താളെ കണ്ടുപിടിക്കാൻ കഴിയുമായിരുന്നെന്ന വാദം ശക്തമാണ്. വാളയാറിലും വണ്ടിപ്പെരിയാറിലും ഉണ്ടായതുപോലെ രാഷ്ട്രീയ ഇടപെടൽ ഇവിടെ ഉണ്ടായില്ലെന്നതും അന്വേഷണത്തിന്റെ മെല്ലെപ്പോക്കിന് കാരണമായി.

ഒരു കൊച്ചുകുഞ്ഞിനെ നിരന്തരം പീഡിപ്പിച്ച ശേഷം ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഇപ്പോഴും പൊതുസമൂഹത്തിൽ സ്വസ്ഥമായി ജീവിക്കുന്നത് പ്രദേശത്തെ കുട്ടികളുള്ള ഓരോ മാതാപിതാക്കളിലും സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല.

ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
കേസ് ഇപ്പോൾ അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അഗസ്റ്റിൻ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. അന്വേഷണം ആരംഭിച്ച് രണ്ട് മാസമാകുമ്പോൾ പ്രതിയെക്കുറിച്ച് സൂചനയുണ്ടെങ്കിലും വ്യക്തമായ തെളിവുകളില്ലാത്തതിനാൽ മുന്നോട്ടു പോകാനാകാതെ വഴിമുട്ടി നിൽക്കുകയാണ് സംഘം. എങ്കിലും ശ്രമം ഉപേക്ഷിക്കാൻ അന്വേഷണസംഘം തയ്യാറല്ല. വരുംദിവസങ്ങളിൽ പ്രതിയിലേക്ക് നയിക്കുന്ന വ്യക്തമായ സൂചനകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ച്. കുട്ടിയുടെ മരണം നടന്ന് നാലു വർഷം പൂർത്തിയായിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ മാതാവ് മുഖ്യമന്ത്രിയടക്കമുള്ളവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.