കൊച്ചി: പരമ്പരാഗത കലാരൂപമായ ചവിട്ടുനാടകത്തിൽ ചടുലമായ ചുവടുകളുമായി കൊച്ചു സച്ചിൻ കാണികൾക്ക് വിസ്മയമായി. മുണ്ടംവേലിയിൽ കഴിഞ്ഞ രാത്രി അരങ്ങേറിയ 'ദാവീദും ഗോലിയാത്തും' തമിഴ് ചവിട്ടുനാടകത്തിലാണ് അഞ്ചാംക്ലാസുകാരൻ സച്ചിൻ സുനിൽ തിളങ്ങിയത്.
നാലുമണിക്കൂർ നീണ്ട നാടകത്തിൽ ദാവീദിന്റെ മുഴുനീള വേഷമാണ് അവതരിപ്പിച്ചത്. കേരള പൈതൃക കലാ സാംസ്‌കാരിക വേദിയാണ് പരിപാടി സംഘടിപ്പിച്ചത്.
സച്ചിന്റെ രണ്ടാമത്തെ നാടകമാണ് ദാവീദും ഗോലിയാത്തും. ആദ്യ നാടകമായ 'ദൈവസുതനായ ദാവീദി'ൽ ഒരു പാട്ടു സീനിൽ മാത്രമാണ് അരങ്ങത്തുവന്നത്. ചിറക്കൽ സ്വദേശി സുനിലിന്റേയും നിമിഷയുടേയും മകനായ സച്ചിൻ മുണ്ടംവേലി സെന്റ് ലൂയീസ് സ്‌കൂൾ വിദ്യാർത്ഥിയാണ്.
അഞ്ചു മാസത്തെ പരിശീലനം
സച്ചിൻ സുനിൽ അഞ്ചുമാസം മുമ്പാണ് ചവിട്ടനാടകം പഠിച്ചുതുടങ്ങിയത്. ക്ലാരനറ്റ് വാദകനായ അപ്പൂപ്പൻ സേവ്യറാണ് പ്രചോദനം. നീണ്ട ഡയലോഗുകളും സച്ചിൻ പെട്ടെന്ന് ഹൃദിസ്ഥമാക്കി. ചവിട്ടുനാടക കളരിയിൽ രണ്ടുമാസമായി ജെയ്മി ആശാനും ചലച്ചിത്ര നടി മോളി കണ്ണമാലിക്കും ഒപ്പമായിരുന്നു പരിശീലനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |