കാസർകോട്: നവംബർ 23 മുതൽ ഡിസംബർ 26 വരെ മേഖലയിൽ എക്‌സൈസ് വകുപ്പ് നടത്തിയത് 629 റെയ്ഡ്. സംയുക്ത റെയ്ഡുകളിലായി 85 അബ്കാരി കേസുകളും 18 എൻ.ഡി.പി.എസ് കേസുകളും 46 കോട്പ കേസുകളും രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി രണ്ട് ലിറ്റർ ചാരായം, 770 ലിറ്റർ വാഷ്, 105.640 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം, 3905.075 ലിറ്റർ ഇതര സംസ്ഥാന ഇന്ത്യൻ നിർമിത വിദേശ മദ്യം, അഞ്ച് ലിറ്റർ ബിയർ, 4.535 കിലോഗ്രാം കഞ്ചാവ്, ഒരു കഞ്ചാവ് ചെടി, 28.5 ഗ്രാം എം.ഡി.എം.എ, 2.5 ഗ്രാം മെത്താഫിറ്റമിൻ, 430 ഗ്രാം ആംഫറ്റമിൻ ടാബ്ലറ്റ്, 491.250 കിലോഗ്രാം പുകയില ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ആകെ 16048 വാഹന പരിശോധന നടത്തിയതിൽ അബ്കാരി കേസുകളിൽ എട്ട് വാഹനങ്ങളും എൻ.ഡി.പി.എസ് കേസുകളിലായി ആറ് വാഹനങ്ങളും ഒരു മാസത്തിനിടെ കാസർകോട് ഡിവിഷനിൽ പിടിച്ചെടുത്തു.
പുതുവർഷത്തോടനുബന്ധിച്ച് പരിശോധന ശക്തമാക്കാൻ എക്‌സൈസ് ഉദ്യോഗസ്ഥർ പദ്ധതികൾ തയ്യാറാക്കി. എ.ഡി.എം കെ.നവീൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സ്ഥിതിഗതികൾ ചർച്ച ചെയ്തു. എക്‌സൈസ് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ പി.കെ. ജയരാജ് റിപ്പോർട്ട് അവതരിപ്പിച്ചു. കാസർകോട് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. എക്‌സൈസ് സർക്കിൾ ഓഫീസുകളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ട് സ്ട്രക്കിംഗ് ഫോഴ്സുകൾ രൂപീകരിച്ചു. കാസർകോട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അമൽ റെജിൻ, ഹൊസ്ദുർഗ് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. ദിലീപ്, വിമുക്തി മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.എം.സ്‌നേഹ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ബി.സുരേന്ദ്രൻ, കാസർകോട് റേഞ്ച് എസ്.എഫ്.ഒ പി.പ്രവീൺ കുമാർ, ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ കെ.വിനോദ് കുമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധി അബ്ദുള്ള കുഞ്ഞി ചെർക്കള തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |