തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് തീരശോഷണമുണ്ടായോയെന്ന് അന്വേഷിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതിയുടെ കാലാവധി നീട്ടുന്നതു സംബന്ധിച്ച തീരുമാനം മന്ത്രിതല ചർച്ചയ്ക്കുശേഷം. തീരശോഷണമുണ്ടായെന്ന് വാദിക്കുന്ന മത്സ്യത്തൊഴിലാളി സമൂഹവുമായി വിഷയത്തിൽ മന്ത്രി വി.എൻ.വാസവൻ ചർച്ച നടത്തുമെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണനയ്‌ക്ക് വന്നശേഷമായിരിക്കും കാലാവധി നീട്ടുന്നതു സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക.
കേന്ദ്ര ജലനിരീക്ഷണ കേന്ദ്രം മുൻ അഡിഷണൽ ഡയറക്ടർ എം.ഡി.കുന്ദലെയുടെ നേതൃത്വത്തിലുള്ളതാണ് നാലംഗ വിദഗ്ദ്ധ സമിതി. 2023 മേയ് ഏഴിന് ഇടക്കാല റിപ്പോർട്ടും ജൂലായ് ഏഴിന് അന്തിമ റിപ്പോർട്ടും സമർപ്പിക്കേണ്ടതായിരുന്നു. എന്നാൽ റിപ്പോർട്ട് വൈകിയതോടെ നീട്ടി നൽകിയ സമിതിയുടെ കാലാവധി ജനുവരി ഏഴിന് അവസാനിച്ചു. തുറമുഖ നിർമ്മാണം കാരണം വ്യാപകമായി തീരശോഷണമുണ്ടായെന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വാദം സർക്കാർ അംഗീകരിച്ചിട്ടില്ല.
കപ്പൽ വ്യാഴാഴ്ച മടങ്ങും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ക്രെയിനുകളുമായെത്തിയ നാലാമത്തെ കപ്പൽ ഷെൻഹുവ 15 വ്യാഴാഴ്ച മടങ്ങും. കപ്പലിലെത്തിച്ച അവസാനത്തെ ക്രെയിൻ ഇന്ന് ഇറക്കും. രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി ആകെ അഞ്ച് ക്രെയിനുകളാണ് കൊണ്ടുവന്നത്. തുറമുഖത്ത് ഇതുവരെ എത്തിയ ക്രെയിനുകളുടെ എണ്ണം ഇതോടെ 15 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |