കൊച്ചി: സമസ്തമേഖലയിലും അധ:പതനത്തിന്റെ നെല്ലിപ്പലകയിലെത്തിയ കാലത്താണ് നാം ജീവിക്കുന്നതെന്നും ഈ മൂല്യരാഹിത്യം വളരെയധികം നിരാശാജനകമാണെന്നും പ്രൊഫ.എം.കെ. സാനു പറഞ്ഞു. എറണാകുളം അദ്ധ്യാപക ഭവനിൽ മഹാകവി കുമാരനാശാൻ വിയോഗ ശതാബ്ദി ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
അന്ത:സാരശൂന്യമായ രീതിയിലുള്ള പദവിന്യാസങ്ങളിലൂടെ വരികൾ ക്രമപ്പെടുത്തിയെഴുതുന്നത് കവിതയായി കരുതപ്പെട്ടിരുന്ന സമൂഹത്തെ, ആത്മാവ് എരിയുന്നതിന്റെ ഫലമായുണ്ടാകുന്നതാണ് കവിതയെന്ന് പഠിപ്പിച്ച്, കാവ്യ സംസ്‌കാരത്തെ നവീകരിച്ച മഹാകവിയാണ് കുമാരനാശാൻ. കവിത ജീവിതത്തിലെ കൊടിയ വിഷത്തെ അമൃതമാക്കുന്നെന്ന് ആശാൻ കൃതികൾ പഠിച്ചാൽ മനസിലാകും.
ജന്മജന്മാന്തരങ്ങളായി നേടിയ പുണ്യത്തിന്റെ ഫലമാണ് ഒരാൾ കവിയാകുന്നത്. ആശാൻ സഹാത്യം മാത്രമല്ല, സാഹിത്യത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്. ഭാഷാനൈഷധത്തെ കുറിച്ച് എഴുതിയ വിമർശനം, മനുഷ്യന് ലഭിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും വിലപ്പെട്ടത് അവന്റെ സാഹിത്യമാകുന്നുവെന്നാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഉന്നത മൂല്യങ്ങൾ സമൂഹത്തിൽ സ്ഥാപിക്കുവാൻ കുമാരനാശാൻ കൃതികളുടെ പഠനം ആവശ്യമാണ്. അക്ഷരങ്ങളുമായി സല്ലപിക്കുകയും കാവ്യാമാധുര്യമാസ്വദിച്ചുകൊണ്ട് ബ്രഹ്മാനന്ദ സദൃശ്യമായ രസംനുകരുകയും ചെയ്യുന്ന തലമുറയ്ക്ക് അധർമ്മം സഹിക്കാൻ പ്രയാസമാണ്. അവരിൽ ധർമ്മത്തിനുവേണ്ടിയുള്ള വെമ്പലും അഗ്നിയും ജ്വലിച്ചുകൊണ്ടിരിക്കുമെന്നും എം.കെ. സാനു പറഞ്ഞു.
പ്രൊഫ എം.കെ സാനു ചെയർമാൻ ആയുള്ള മഹാകവി കുമാരനാശാൻ ചരമശതാബ്ദി സമിതിയാണ് സമ്മേളനം സംഘടിപ്പിച്ചത്. പ്രൊഫ.എം. തോമസ് മാത്യു അദ്ധ്യക്ഷത വഹിച്ചു. കവി കുരീപ്പുഴ ശ്രീകുമാർ, ഡോ. എം.പി. മത്തായി, എ.കെ. പുതുശേരി , സമിതി കൺവീനർ കെ.പി. സജി, ട്വിങ്കിൾ പ്രഭാകരൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |