ആറ്റിങ്ങൽ: ആറ്റിങ്ങൽ പട്ടണത്തിലെ ട്രാഫിക് പരിഷ്കരണം യാത്രക്കാരെ വലയ്ക്കുന്നു. നാലുവരിപ്പാതയാക്കിയതോടെ ടാക്സി ഓട്ടോ സ്റ്റാൻഡുകൾ ഇല്ലാതായി. വ്യാപാര സ്ഥാപനങ്ങളിലും, ഓഫീസുകളിലും എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യാൻ നെട്ടോട്ടത്തിലാണ്.പട്ടണത്തിൽ ഒരിടത്തും റോഡ് മുറിച്ചു കടക്കാനുള്ള സീബ്രാലൈനുകൾ കാണാനില്ല. റോഡിന്റെ മദ്ധ്യഭാഗത്ത് റോഡിനെ രണ്ടായി തീർത്ത കവചം കച്ചവടക്കാർക്കും വിനയായി. കച്ചേരി ജംഗ്ഷനിൽ ടാക്സിയും, ഓട്ടോറിക്ഷകളും റോഡരികിൽ പാർക്ക് ചെയ്തതോടെ നാലുവരിപ്പാത മൂന്ന് വരിയായി ചുരുങ്ങി.
മിനി സിവിൽ സ്റ്റേഷൻ മുതൽ കോർട്ട് കോംപ്ലക്സ് വരെ റോഡിന്റെ ഒരു വശം ബൈക്കുകൾ കൈയടക്കി. ജില്ലയിൽ ഏറ്റവും കൂടുതൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ളത് ആറ്റിങ്ങലിലാണ്. ഇതിന് പുറമേ ആറ്റിങ്ങൽ ഗവൺമെന്റ് കോളേജ്,ഹയർ സെക്കൻഡറി സ്കൂൾ,ആശുപത്രി,കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാൻഡുകൾ എന്നിവ സ്ഥിതി ചെയ്യുന്ന കിഴക്കേ നാലുമുക്കിൽ തിരക്കേറിയ സമയത്ത് കാൽനടയാത്രപോലും ദുസഹമാണ്. സ്കൂൾ സമയത്ത് നൂറുകണക്കിന് വിദ്യാർത്ഥികളും ജോലിക്കാരും യാത്രക്കാരുമാണ് ഇവിടെ റോഡ് മുറിച്ചു കടക്കാനെത്തുന്നത്. സുരക്ഷിതമായി റോഡ് മുറിച്ചു കടക്കാൻ വേണ്ട ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളോ ആവശ്യത്തിന് ട്രാഫിക് വാർഡന്മാരോ, ഹോംഗാർഡുകളോ ഇവിടെയില്ലെന്നാണ് ആക്ഷേപം.
റോഡ് മുറിച്ചു കടക്കാൻ സ്ഥാപിച്ച നാല് റോഡിൽ ഒരിടത്തും സീബ്രാലൈനുകൾ കാണാനുമില്ല. പാലസ് റോഡിലും ആയലം റോഡിലും ഹംബുകളുണ്ടെങ്കിലും അതും തിരിച്ചറിയാൻ കഴിയുന്നില്ല.
ദേശീയപാതയിലെ പ്രശ്നങ്ങൾ
1) പാർക്കിംഗിന് ഇടമില്ല
2) ഓട്ടോ, ടാക്സി സ്റ്റാൻഡുകളുമില്ല
3) സീബ്രാലൈനുകൾ കാണാനില്ല
4) അനധികൃത പാർക്കിംഗും തലവേദനയാകുന്നു
5) ട്രാഫിക്ക് സിഗ്നൽ ലൈറ്റുകളുമില്ല
6) ഹംബുകൾ തിരിച്ചറിയാനാകുന്നില്ല
റോഡ് മുറിച്ചുകടക്കൽ
കമ്പകളേറെ
ദേശീയപാതയിൽ കച്ചേരി ജംഗ്ഷൻ മുതൽ കിഴക്കേനാലുമുക്ക് വരെയുള്ള തിരക്കേറിയ ഭാഗങ്ങളിൽ ഒരു ഡസനോളം സ്ഥലങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെങ്കിലും ഒരിടത്തും സീബ്രാലൈനുകൾ കാണാൻ കഴിയാത്ത സ്ഥിതിയാണിപ്പോൾ. സ്ഥിരം യാത്രക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ പഴയ ലക്ഷ്യം വച്ച് കഴിയുമെങ്കിലും പുതിയതായി വരുന്നവർ പെട്ടതുതന്നെ. ട്രഷറി,സിവിൽ സ്റ്റേഷൻ,പൊലീസ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലെത്തുന്ന പ്രായം ചെന്നവരും റോഡ് മുറിച്ചു കടക്കാൻ ബുദ്ധിമുട്ടുകയാണ്.
സ്റ്റുഡന്റ്സ് പൊലീസ്
സേവനം സഹായകമാകും
കച്ചേരി ജംഗ്ഷനിലും കിഴക്കേനാലുമുക്കിലും വിദ്യാർത്ഥികൾ കൂടുതലെത്തുന്ന സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനവും ഉപയോഗിക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. ഇതിനായി ടൗണിലെ സ്കൂളുകളിൽ നിന്ന് ആഴ്ചയിൽ ഒരു ദിവസം വീതം എസ്.പി.സിയുടെ സേവനം ക്രമീകരിച്ചാൽ പദ്ധതി നടപ്പിലാക്കാൻ കഴിയുമെന്നാണ് അഭിപ്രായം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |