ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം രണ്ട് മാസത്തിനുള്ളിൽ
കോട്ടയം: എരുമേലി വിമാനത്താവളത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ അവസാനഘട്ടത്തിൽ.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം രണ്ട് മാസത്തിനുള്ളിൽ പുറത്തിറക്കും. ഇതിന് മുന്നോടിയായി
സ്വകാര്യ ഭൂമിയുടെ അതിർത്തി നിർണയവും അടയാളപ്പെടുത്തലും പൂർത്തിയായി.
എരുമേലി തെക്ക്, മണിമല വില്ലേജുകളിലായി 2570 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുക. 2026 ഏക്കർ ചെറുവള്ളി എസ്റ്റേറ്റും 165 ഏക്കർ സ്വകാര്യ ഭൂമിയുമാണ് ആവശ്യം. ഏറ്റെടുക്കുന്ന സ്വകാര്യ ഭൂമിയിൽ കുറ്റികൾ സ്ഥാപിച്ച് അതിര് തിരിക്കുന്ന ജോലികൾ പൂർത്തിയായി. ചെറുവള്ളി എസ്‌റ്റേറ്റിനു പുറത്തേറ്റെടുക്കുന്ന സ്ഥലം സംബന്ധിച്ച പ്രാഥമിക വിജ്ഞാപനം ആദ്യമുണ്ടാകും. പിന്നീട് ഏറ്റെടുക്കുന്ന സ്ഥലങ്ങളുടെ സർവേ നമ്പർ, വിസ്തീർണം ഉൾപ്പെടെ വിശദവിവരങ്ങളുമായുള്ള വിജ്ഞാപനം ഉണ്ടാവും. ഏറ്റെടുക്കുന്ന സ്ഥലത്തിന്റെ നഷ്ടപരിഹാരമെങ്ങനെ, കെട്ടിടങ്ങൾ, കൃഷി ഇവയ്ക്കുള്ള തുക നിർണയം തുടങ്ങി അന്തിമ വിജ്ഞാപനം കൂടി ഇറങ്ങിയാൽ സ്ഥലം ഏറ്റെടുക്കാം. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ സ്ഥലമേറ്റെടുപ്പ് പൂർത്തിയാക്കാമെന്നാണ് റവന്യു വകുപ്പിന്റെ പ്രതീക്ഷ.
സ്വകാര്യ ഭൂമി കുറവ്
300 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കണമെന്നായിരുന്നു വിജ്ഞാപനം. എന്നാൽ അതിർത്തി നിർണ്ണയം കഴിഞ്ഞപ്പോൾ ഇത് 165 ഏക്കറായി ചുരുങ്ങി. ഏറ്റെടുക്കേണ്ട വീടുകളുടെ എണ്ണം നൂറിൽ താഴെയായും ചുരുങ്ങിയിട്ടുണ്ട്. മണിമല വില്ലേജിലെ 23 ഏക്കർ ഭൂമിയും എരുമേലി തെക്ക് വില്ലേജിൽ
142 ഏക്കർ ഭൂമിയുമാണ് ഏറ്റെടുക്കണ്ടത്.
ഭൂമി ഏറ്റെടുത്ത ശേഷം
പാരിസ്ഥിതിക, സാമൂഹിക,സാങ്കേതിക, സാമ്പത്തിക ആഘാത പഠനം
വിശദ പ്രോജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയ്യാറാക്കണം
സിയാൽ മോഡൽ കമ്പനി രജിസ്റ്റർ ചെയ്യണം
നിക്ഷേപ സമാഹരണം, ടെൻഡർ വിളിച്ച് നിർമ്മാണം
3,500 മീറ്റർ റൺവേ
2,570 ഏക്കർ സ്ഥലം
'' സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനം 45 ദിവസങ്ങൾക്കുള്ളിൽ ഉണ്ടാവും. കോടതിയിൽ പണം കെട്ടിവച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാം''
വിഗ്നേശ്വരി, കളക്ടർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |