ആലപ്പുഴ: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുന്നു. ഡിസംബർ, ജനുവരി മാസങ്ങളിലായി മൂന്ന് വിദ്യാലയങ്ങളാണ് രോഗപ്പകർച്ച തടയാനായി ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം അടച്ചിടേണ്ടിവന്നത്. എടത്വ,തലവടി പഞ്ചായത്തിലെ രണ്ട് സ്കൂളുകളിലും, എഴുപുന്നയിലെ ഒരു സ്കൂളിലുമാണ് കൂടുതൽ കുട്ടികളിൽ രോഗം പടർന്നത്.
രോഗ വ്യാപനം പിടിച്ചുകെട്ടുന്നതിനായി 21 ദിവസത്തെ അവധിയാണ് നൽകുന്നത്. കുട്ടികളിലാണ് രോഗം കൂടുതൽ കാണുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാറുണ്ട്. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് വീക്കം ഉണ്ടാകുന്നത്. ഇത് ചെവിക്കു താഴെ മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശത്തേയുമോ ബാധിക്കും. നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടും. ചെറിയ പനിയും തലവേദനയുമാണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളം ഇറക്കുന്നതിനും പ്രയാസമനുഭവപ്പെടും. വിശപ്പില്ലായ്മ, ക്ഷീണം, പേശി വേദന എന്നിവയുമുണ്ടാകും. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങൾ വായുവിൽ കലർന്ന് രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും രോഗി കൈകാര്യം ചെയ്യുന്ന വസ്തുക്കൾ ഉപയോഗിക്കുന്നതിലൂടെയും രോഗം മറ്റൊരാളിലേക്ക് പകരും. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധയുണ്ടാകും.
അപകടകാരി
മുണ്ടിനീര് കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കേൾവിത്തകരാറിനും ഭാവിയിൽ പ്രത്യുത്പാദന തകരാറുകൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമായ എൻസഫലൈറ്റിസ് എന്ന അവസ്ഥയും ഉണ്ടാകാനിടയുണ്ട്.
പകരുന്നത്
വായുവിലൂടെ പകരുന്ന രോഗമാണ് മുണ്ടിനീര്
വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയാണ് രോഗം പകരുന്നത്
എഴുപുന്നയിലെ സ്കൂളിൽ രോഗം ബാധിച്ചത്: 21 കുട്ടികൾക്ക്
കുട്ടനാട്ടിലെ സ്കൂളിൽ രോഗം ബാധിച്ചത്: 6 കുട്ടികൾക്ക്
രോഗം കൂടുതലും കുട്ടികളിലാണ് വ്യാപിക്കുന്നത്. ശ്രദ്ധ പുലർത്തണം
- ജില്ലാ മെഡിക്കൽ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |