തൃശൂർ: കൃഷിയിടങ്ങളും പറമ്പുകളും വിട്ട് റോഡുകളിലിറങ്ങിയും കാട്ടാനകളുടെ ആക്രമണം തുടർന്നതോടെ പീച്ചി വന്യജീവിസങ്കേതത്തിലെ ജനവാസകേന്ദ്രങ്ങളിൽ ഭീതി. സോളാർ വേലികൾ അടക്കം തകർത്താണ് കാട്ടാനകൾ നാട്ടിലിറങ്ങുന്നത്. കഴിഞ്ഞ ദിവസം താമരവെള്ളച്ചാലിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാട്ടാന ആക്രമിച്ചിരുന്നു. ബൈക്കിൽ നിന്ന് വീണ പാറപ്പുറത്തുകുടിയിൽ വിഷ്ണുവിന് പരുക്കേറ്റു. പുലർച്ചെയായിരുന്നു സംഭവം. കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണെങ്കിലും വാഹനങ്ങളെയും ആളുകളെയും ആക്രമിക്കുന്നത് ആദ്യമാണ്. പതിറ്റാണ്ടുകളായി ആനകളുടെ സാന്നിദ്ധ്യമില്ലാത്ത ജനവാസകേന്ദ്രങ്ങളിലേക്കും ഇവ എത്തുന്നുണ്ട്.
സൗരോർജവേലി പേരിനോ?
സൗരോർജവേലിയുടെ പരിപാലനം കൃത്യമായി നടക്കുന്നില്ലെന്നും ബാറ്ററികളുടെയും സൗരോർജപാനലുകളുടെയും പ്രവർത്തനം കാര്യക്ഷമമല്ലെന്നുമുളള പരാതിയും വ്യാപകം. തുടർച്ചയായി കാട്ടാനകൾ സൗരോർജവേലി തകർക്കുന്ന സ്ഥലങ്ങളിൽ തൂക്കുസൗരോർജവേലി സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ പറയുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. കൃഷിനാശമുണ്ടായാൽ നഷ്ടപരിഹാരവും ലഭിക്കുന്നില്ലെന്ന് കർഷകർക്ക് പരാതിയുണ്ട്. മുൻകാലങ്ങളിൽ വില്ലേജ് ഓഫീസർ സ്ഥലത്തെത്തി നഷ്ട പരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കാറുണ്ട്. മുൻ വർഷങ്ങളിൽ കുഴിച്ച ട്രഞ്ചും സോളാർ ഫെൻസിംഗും പരിപാലിക്കുന്നില്ലെന്നും പരാതിയുണ്ട്.
വാച്ചർമാരും ഭീതിയിൽ
പാണഞ്ചേരി പഞ്ചായത്തിന്റെ വനാതിർത്തികളിലും കാട്ടാന ആക്രമണം പതിവാണ്. കഴിഞ്ഞദിവസം മയിലാട്ടുംപാറയിൽ കാട്ടാനയുടെ പിടിയിൽനിന്ന് വാച്ചറായ കല്ലിങ്കൽ ആന്റാേ രക്ഷപ്പെട്ടിരുന്നു. കാട്ടുതീ പ്രതിരോധിക്കാനുള്ള ഫയർലൈൻ തെളിക്കുന്നതിനിടെയാണ് ആന്റോയ്ക്കും ഒപ്പമുണ്ടായിരുന്നവർക്കും നേരെ ആക്രമണമുണ്ടായത്. ഒപ്പമുണ്ടായിരുന്നവർ ചിതറിയോടി. സ്ത്രീകളിൽ ചിലർക്ക് വീണ് പരിക്കേറ്റു. ഉൾക്കാട്ടിലേക്ക് ഓടിക്കയറിയതിനാൽ സ്ത്രീ തൊഴിലാളികൾക്ക് വഴി തെറ്റിയിരുന്നു. ഇവരെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ രണ്ടുമണിക്കൂറോളം കഴിഞ്ഞാണ് കണ്ടെത്തിയത്. താമരവെള്ളച്ചാലിലും വാച്ചറെ ആക്രമിച്ചിരുന്നു.
നഷ്ടപരിഹാരം കിട്ടുമോ?
വന്യജീവി ആക്രമണം നേരിട്ടവർക്ക് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുൻ ഒല്ലൂർ എം.എൽ.എ: എം.പി. വിൻസെന്റും കർഷക കോൺഗ്രസ് നേതാക്കളും പീച്ചി വൈൽഡ് ലൈഫ് വാർഡൻ പി.എം. പ്രഭുവിന് നിവേദനം നൽകി. താമരവെള്ളച്ചാൽ ആദിവാസി കോളനിയിൽ പുലി പിടിച്ചുകൊണ്ടുപോയ ആടുകളുടെ ഉടമ ഐച്ചൂട്ടിൽ ഗോപാലൻ, ആനയുടെ ആക്രമണത്തിൽ കൈയിലെ എല്ലിന് പരിക്കേറ്റ വനം വാച്ചർ കൂടിയായ പാറപ്പുറത്ത് കുടിയിൽ വിഷ്ണു, കർഷകർ എന്നിവർക്ക് നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പൗലോസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.എൻ. വിജയകുമാർ, നേതാക്കളായ കെ.സി. അഭിലാഷ്, ലീലാമ്മ തോമസ്, കെ.പി. ചാക്കോച്ചൻ, ബാബു തോമസ്, കെ.പി. എൽദോസ്, ശകുന്തള ഉണ്ണിക്കൃഷ്ണൻ, സജിതാന്നിക്കൽ, റെജി പാണൻകുടി, ബ്ലെസ്സൻ വർഗീസ് എന്നിവരുമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |