മന്ത്രിയുടെ ഉറപ്പിൽ താഴെയിറങ്ങി
കൊച്ചി: ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ മനോവിഷമത്തിൽ മരത്തിൽ കയറി ഭവനനിർമ്മാണ ബോർഡ് താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാ ഭീഷണി. രണ്ട് ദിവസത്തിനുള്ളിൽ പ്രശ്‌നപരിഹാരം കാണാമെന്ന് മന്ത്രി കെ. രാജന്റെ ഓഫീസിൽ നിന്ന് ഉറപ്പുനൽകിയതോടെ യുവാവ് താഴെയിറങ്ങി. ഇന്നലെ രാവിലെ 11ന് ഭവന നിർമ്മാണ ബോർഡിന്റെ എറണാകുളത്തെ ഓഫീസായ എറണാകുളം റവന്യു ടവറിന് മുന്നിലായിരുന്നു ഉദയംപേരൂർ സ്വദേശിയും എ.ഐ.ടി.യു.സി പ്രവർത്തകനുമായ സൂരജിന്റെ ആത്മഹത്യാ ഭീഷണി.
രണ്ട് വർഷം ഭവനനിർമ്മാണ ബോർഡിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു സൂരജ്. ദിവസവേതനം 100രൂപ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂരജും മറ്റ് താത്കാലിക ജീവനക്കാരും ചേർന്ന് നവകേരള സദസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ സൂരജടക്കം 10 പേരെ പിരിച്ചുവിട്ടു. നവകേരള സദസിൽ അപേക്ഷ നൽകിയതിന് പിരിച്ചുവിട്ടെന്ന് ആരോപിച്ചും ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടും താത്കാലിക ജീവനക്കാർ റവന്യൂ ടവറിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിവരികയാണ്.
പ്രശ്‌നപരിഹാരം നീളുന്നതിൽ മനം മടുത്തതാണ് സൂരജ് ആത്മഹത്യാഭീഷണി മുഴക്കിയത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്‌സും എത്തി. പൊലീസ് മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. പിന്നാലെ സമരക്കാരുമായി ചർച്ചനടത്തി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പു ലഭിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുമായി വയനാട്ടിലുള്ള മന്ത്രി രാജൻ രണ്ട് ദിവസം കഴിഞ്ഞ് എറണാകുളത്ത് എത്തുമെന്നും സമരക്കാരെ നേരിൽ കാണുമെന്നുമാണ് വാക്കുനൽകിയിട്ടുള്ളത്.
സെക്യൂരിറ്റി, ക്ലീനിംഗ്, ഡ്രൈവർ തസ്തികകളിലാണ് ഇവിടെ 13 താത്കാലിക ജീവനക്കാരെ നിയോഗിച്ചിരുന്നത്. ഇതിൽ 10 പേരെയാണ് പിരിച്ചുവിട്ടത്. 9000 മുതൽ 15,100 വരെ രൂപയാണ് വേനതം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |